തിരുവനന്തപുരം: ജന്മനാ ബാധിച്ച കരൾ രോഗത്തെ അതിജീവിച്ച് ആറ് മാസം പ്രായമുള്ള ധ്രിയ പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം കിംസ് ഹെൽത്തിൽ നടന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെയാണ് ധ്രിയയ്ക്ക് പുതുജീവൻ ലഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിനിൽ നിന്നാണ് ധ്രിയ കരൾ സ്വീകരിച്ചത്. കരളിൽ നിന്ന് പിത്താശയത്തിലേക്ക് പിത്തരസം എത്തിക്കുന്ന നാളികളിലെ തടസ്സം മൂലം ഉണ്ടാകുന്ന ‘ബിലിയറി അത്രേസിയ’ എന്ന രോഗാവസ്ഥ ധ്രിയയ്ക്ക് സ്ഥിരീകരിച്ചിരുന്നു. കരളിന് അകത്തോ പുറത്തോ ഉള്ള പിത്തനാളികൾ സാധാരണ നിലയിൽ വികസിക്കാതെ വരുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. ലോകമെമ്പാടുമുള്ള 70,000 നവജാതശിശുക്കളിൽ ഒരാളെ ഈ രോഗം ബാധിക്കാറുണ്ട്.
തടസ്സപ്പെട്ട പിത്തനാളികൾ നീക്കം ചെയ്യാനും ചെറുകുടലിന്റെ ഒരു ഭാഗം ഉപയോഗിച്ച് പിത്തരസം പുറത്തേക്ക് ഒഴുകാനായി പുതിയ പാത സൃഷ്ടിക്കാനുമായി മറ്റൊരു ആശുപത്രിയിൽ ‘കസായ്’ ശസ്ത്രക്രിയയ്ക്ക് ധ്രിയ വിധേയയായിരുന്നു. ഈ ശസ്ത്രക്രിയക്ക് ശേഷവും, കുഞ്ഞിന് പോർട്ടൽ ഹൈപ്പർടെൻഷൻ, റിഫ്രാക്ടറി അസൈറ്റുകൾ, സിന്തറ്റിക് ഡിസ്ഫംഗ്ഷൻ ഉൾപ്പടെയുള്ള സങ്കീർണതകളുണ്ടാവുകയും ചെയ്തിരുന്നു. ഈ അവസ്ഥയിലാണ് കുഞ്ഞിനെ കിംസ് ഹെൽത്തിലേക്ക് റഫർ ചെയ്യുന്നത്. ഇവിടുത്തെ വിദഗ്ധ ഡോക്ർമാരുടെ സംഘം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ഏക പ്രായോഗിക മാർഗമായി നിർദേശിച്ചത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്.





























