ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് അന്തിമവാദത്തിനായി സുപ്രീംകോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. അടിയന്തര പ്രാധാന്യമുളള കേസാണ് ലാവ്‌ലിനെന്നും വേഗത്തില്‍ പരിഗണിക്കണമെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു വ്യാഴാഴ്ച കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേരള ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരങ്കഅയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് കോടതി വ്യാഴാഴ്‌ച പരിഗണിക്കുക. കേരളം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് എസ്.എന്‍.സി ലാവ്‍ലിന്‍ കേസ് സുപ്രീംകോടതിയില്‍ വീണ്ടും സജീവമാകുന്നത്.
2017 ഒക്ടോബര്‍ മാസത്തില്‍ സുപ്രീംകോടതിയിലെത്തിയ കേസ് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബെഞ്ചിലായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് കേസ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുള്‍പ്പെട്ട പുതിയ ബെഞ്ചിലേക്ക് മാറ്റി. മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 31ന് ജസ്റ്റിസ് യു.യു ലളിത് ലാവ്‍ലിന്‍ കേസ് ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ചിലേക്ക് തന്നെ തിരിച്ചയച്ചു.
യു.യു ലളിതിന്റെ പുതിയ ബെഞ്ചില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ കൂടി പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 ഓഗസ്റ്റ് മാസത്തിലാണ് പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഒപ്പം കസ്തൂരിരങ്ക അയ്യര്‍, ആര്‍.ശിവദാസന്‍, കെ.ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിച്ചു. വ്യക്തമായ തെളിവുണ്ടായിട്ടും അത് അംഗീകരിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നാണ് സി.ബി.ഐ വാദം.
ഹൈക്കോടതി വിധി വിവേചനപരമെന്ന് കസ്തൂരിരങ്ക അയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും വാദിക്കുന്നു. കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് നീട്ടിവയ്‌ക്കണമെന്ന് പ്രതികളിലൊരാളായ ആര്‍.ശിവദാസന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്ബനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാറില്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ ക്രമക്കേട് നടന്നുവെന്നാണ് കേസ്. പിണറായി വിജയന്‍ വിചാരണ നേരിടേണ്ടതുണ്ടോ എന്നതില്‍ അന്തിമ തീര്‍പ്പാണ് സുപ്രീംകോടതിയില്‍ നിന്ന് വരേണ്ടത്.