കോട്ടയം : സാമൂഹിക പിന്നോക്കാവസ്ഥ പരിഗണിക്കാതെ സാമ്പത്തിക പിന്നോക്കാവസ്ഥ മാത്രം അടിസ്ഥാനമാക്കി സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. അഖില കേരള പണ്ഡിതർ മഹാജന സഭ സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സമ്മേളനം കോട്ടയം വാഴൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1951-ൽ നടപ്പാക്കിയ ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ സംവരണ വ്യവസ്ഥ നടപ്പിലായത്. ഭരണഘടനയുടെ ആത്മാവിനെ നിരാകരിക്കുന്ന രീതിയിലുള്ള മുന്നോക്ക സംവരണം അംഗീകരിക്കാനാവില്ലെന്നും സമൂഹത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ ശക്തമായ ജനപ്രക്ഷോഭങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് സി.ജി. ശശിചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.പി. സജീന്ദ്രൻ, ഡോ.രേണു സുരേഷ്, അഡ്വ.മുഹമ്മദ് ഷാ, വി.വി. രാജേന്ദ്രൻ, സഭാ ഭാരവാഹികളായ കെ.എസ്. രാജൻ, എം.ആർ.സജീഷ് രാജ്, എം.സി. രഘു, കെ.കെ. മോഹനൻ, കെ.എസ്. അശോക് കുമാർ, ഷിബു ശ്രീധർ, എം.ആർ.വേണു, സാവിത്രി ശിവശങ്കരൻ, സരോജം സുരേന്ദ്രൻ, എൻ.എ. ഹരി, വി.കെ. സുരേഷ്, കെ.എൻ. സുനിൽകുമാർ, വി.എൻ. തങ്കപ്പൻ, പി. ഗണേഷ്, കെ.പി.നന്ദനൻ, കെ.സുഭാഷ് എന്നിവർ സംസാരിച്ചു.






























