ന്യൂഡൽഹി : അഭിഭാഷകർ, നിയമവിദ്യാർഥികൾ, നിയമ ഇന്റേണുകൾ, നിയമ അധ്യാപകർ, നിയമ ഗവേഷകർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) സമഗ്രമായ മാർഗരേഖ പുറത്തിറക്കി. കോടതി നടപടികളെ അതിനാടകീയ രീതിയിൽ അവതരിപ്പിക്കൽ, നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ, സോഷ്യൽ മീഡിയയിലൂടെ പരോക്ഷമായി കക്ഷികളെ ആകർഷിക്കൽ തുടങ്ങിയ പ്രവണതകൾക്കെതിരെ കർശന മുന്നറിയിപ്പാണ് 37 പേജുകളുള്ള സർക്കുലർ നൽകുന്നത്. ഇനി മുതൽ അഭിഭാഷകനായി എന്റോൾ ചെയ്യാൻ ആഗ്രഹിക്കുന്ന നിയമബിരുദധാരികൾ, ബിസിഐയുടെ സോഷ്യൽ മീഡിയ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുമെന്ന് രേഖാമൂലം സത്യവാങ്മൂലം നൽകണം.
അഭിഭാഷകർ ഉൾപ്പെടെ കോടതി നടപടികളുടെ റീലുകൾ, ഹ്രസ്വ വീഡിയോകൾ, എഡിറ്റ് ചെയ്ത ക്ലിപ്പുകൾ, വ്യക്തിപരമായ അഭിപ്രായങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന പ്രവണത വർധിച്ചതായി ബിസിഐ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള വീഡിയോകൾ പലപ്പോഴും ജഡ്ജിമാരെയും അഭിഭാഷകരെയും കക്ഷികളെയും പരിഹാസവിധേയരാക്കുകയും നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് സർക്കുലർ പറയുന്നു. നിയമവൃത്തി ഒരു പൊതുസേവനമാണെന്നും സോഷ്യൽ മീഡിയയെ വ്യക്തിപരമായ പ്രചാരണത്തിനോ ക്ലയന്റുകളെ ആകർഷിക്കുന്ന വാണിജ്യ ഉപാധിയായോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ബാർ കൗൺസിൽ വ്യക്തമാക്കി. ഡീപ്ഫേക്ക്, വോയ്സ് ക്ലോണിങ്, വ്യാജ വിധിന്യായങ്ങൾ, കള്ള നിയമ ഉപദേശങ്ങൾ, ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ പേരിൽ വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ തുടങ്ങിയ എഐ സാങ്കേതികവിദ്യകളുടെ ദുരുപയോഗം നിയമവൃത്തിയുടെ വിശ്വാസ്യതയ്ക്ക് ഗുരുതര ഭീഷണിയാണെന്നും ബിസിഐ മുന്നറിയിപ്പ് നൽകി.






























