തിരുവനന്തപുരം : കെ.പി.സി.സി പുനഃസംഘടനാ മാനദണ്ഡങ്ങളിൽ അമർഷവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത്. പ്രതിഷേധം അഞ്ച് വർഷം പൂർത്തിയാക്കിയ ഭാരവാഹികളെ പരിഗണിക്കേണ്ടന്ന തീരുമാനത്തിനെതിരെ. ഇത് എതിർക്കുന്നവരെ പുറത്താക്കാനാണ് മാനദണ്ഡമെന്ന് പരാതി. ഇത് കൂടാതെ ജനപ്രതിനിധികളെ പദവികളിൽ ഉൾപ്പെടുത്തേണ്ടെന്ന തീരുമാനത്തിലും അതൃപ്‌തി. കെ.പി.സി.സി പ്രസിഡന്റിനും വർക്കിംഗ് പ്രസിഡന്റുമാർക്കും മാനദന്ധം ബാധകമല്ലേ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ചോദ്യം.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും അഴിച്ചുപണിക്ക് ഇന്നലെ ധാരണയായിരുന്നു. മുതിർന്ന നേതാക്കളുടെ കൂടിക്കാഴ്ചയിലാണ് ധാരണയായത്. പുനഃസംഘടനയിൽ അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് ധാരണ. നിലവിൽ ജനപ്രതിനിധികളായ നേതാക്കളേയും കെ.പി.സി.സി ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കും.
കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്. ഡി.സി.സി പുനസംഘടനയ്ക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങൾ കാരണം വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സി പുനഃസംഘടനയിലേക്ക് നീങ്ങുന്നത്.
ഇതിനിടെ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും പ്രതിപക്ഷത്തെ കോൺഗ്രസ് അധികാരത്തിലുള്ളതിനേക്കാൾ ശക്തമാണെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഒറ്റക്കെട്ടായി ജനങ്ങളുമായി ചേർന്ന് നിൽക്കുന്ന പ്രവർത്തന ശൈലി സ്വീകരിക്കണം. ശത്രുക്കൾ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. അത്തരം കെണിയിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.