കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്തും വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ശരിയല്ല. സോളാർ എനർജി കോർപറേഷൻ എന്ന കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെ എസ് ഇ ബി കരാർ ഒപ്പിട്ടത്. അവർ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ എസ് ഇ ബിക്ക് നോക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നത്. രേഖകൾ പുറത്ത് വിടും എന്ന് പറയാതെ ചെന്നിത്തല അതൊക്കെ പുറത്ത് വിടട്ടെ. താൻ പറഞ്ഞ നുണ ബോംബുകളിൽ ഒന്നാണിതെന്നും പിണറായി വിജയൻ പറഞ്ഞു.
വൈദ്യുതി കരാറിലെ അഴിമതി ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല ഇന്നും വാർത്താ സമ്മേളനം നടത്തിയിരുന്നു. 15.02.21ൽ ചേർന്ന യോഗത്തിൽ കരാർ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. വിശദവിവരങ്ങൾ പിന്നീട് പുറത്ത് വിടും എന്നാണ് ചെന്നിത്തല ഇന്ന് പറഞ്ഞത്. വൈദ്യുതി മന്ത്രിക്ക് കരാറിനെ കുറിച്ച് ഒന്നും അറിയില്ല.
അതു കൊണ്ട് അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ല. എം എം മണിക്ക് ഒന്നുമറിയില്ല, എല്ലാം മുഖ്യമന്ത്രി നേരിട്ട് നടപ്പിലാക്കുന്നതാണ്. അദാനിക്ക് കൊടുത്തപ്പോൾ എത്ര കിട്ടി എന്ന് മാത്രം പറഞ്ഞാൽ മതി. കഴിഞ്ഞമാസം വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അദാനിയുമായി കരാർ ഇല്ലെന്നായിരുന്നു ഇന്നലെ മന്ത്രി പറഞ്ഞത്. ആയിരം കോടി അദാനിക്ക് കിട്ടുമ്പോൾ എത്ര കമ്മീഷൻ കിട്ടി എന്ന് മാത്രം മുഖ്യമന്ത്രി പറഞ്ഞാൽ മതി.
കുറഞ്ഞ വിലയ്ക്ക് സോളാർ, ജലവൈദ്യുതി കിട്ടുമ്പോൾ എന്തിനാണ് അദാനിയിൽ നിന്ന് കൂടിയ വിലക്ക് വാങ്ങുന്നത്? സെക്കി ഇടനിലക്കാർ, കമ്മീഷൻ വാങ്ങുന്നുണ്ട്. അദാനിയുമായി മറ്റൊരു കരാർ കഴിഞ്ഞ മാസം കെ എസ് ഇ ബി ഉണ്ടാക്കിയിട്ടുണ്ട്. പിണറായി സർക്കാർ കോർപ്പറേറ്റുകൾക്ക് കീഴടങ്ങി. രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടം ഈ കരാറിൽ ഉണ്ട്. പിണറായിക്ക് എതിരായ കേസുകൾ എങ്ങും എത്താത്തതിന് കാരണം ഈ കൂട്ടുകെട്ട് ആണെന്നും ചെന്നിത്തല ഇന്ന് ആരോപിച്ചു.