തിരുവനന്തപുരം : അമ്പൂരിയിൽ പിതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി. വിവാഹ വാർഷികാഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകം. അമ്പൂരി കുരുവിക്കോണം സ്വദേശിയായ തോമസ് എബ്രഹാം ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഷൈനു തോമസിനെ (38) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. ബന്ധുക്കൾ അടക്കം പങ്കെടുത്ത ചടങ്ങിൽ മദ്യപാനവും നടന്നിരുന്നു. മദ്യപാനത്തിനിടെ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കം വാക്കേറ്റത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നീങ്ങുകയായിരുന്നു. ഈ സംഘർഷത്തിനിടയിൽ ഷൈനു തോമസ് കസേര എടുത്ത് പിതാവായ തോമസ് എബ്രഹാമിന്റെ തലയ്ക്കടിക്കുകയായിരുന്നു.
അടിയേറ്റ ഉടൻ തന്നെ തോമസ് എബ്രഹാം തറയിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം നിലവിൽ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തലയ്ക്കേറ്റ അടിയാണോ അതോ തറയിൽ വീണപ്പോൾ ഉണ്ടായ ക്ഷതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഷൈനു തോമസിനെ വെള്ളറട പോലീസ് ചോദ്യം ചെയ്തു വരികയാണ്.





























