റാന്നി: ഭാര്യാപിതാവിന്‍റെ കൈവിരൽ തല്ലി ഒടിച്ച കേസില്‍ മരുമകൻ റാന്നി പോലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ സ്വദേശി ജിഷ്ണു തമ്പിയാണ് അറസ്റ്റിലായത്.അടിച്ചിപ്പുഴ തേമ്പാവുമൂട്ടിൽ അശോകന്‍റെ കൈവിരലാണ് ഇയാള്‍ ഒടിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്ന് അശോകൻ മകളുടെ കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസക്കായി എത്തിച്ച സമയത്താണ് പ്രതി ആക്രമിച്ചത്. ആക്രമണം നടത്തി കഴിഞ്ഞ് സ്വന്തം സ്വദേശമായ മൂവാറ്റുപ്പുഴയിലേക്ക് പ്രതി കടന്നിരുന്നു.
പോലീസ് പിൻതുടരുന്നു എന്നു മനസിലായ ഇയാള്‍ മൊബൈൽ സുഹൃത്തിനെ ഏൽപ്പിച്ച് കടന്നു. പത്തനംതിട്ട സൈബർ സെൽ, തൊടുപുഴ കുന്നത്തുനാട് എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസിന്റെ സഹായത്തോടെ പ്രതിയെ തൊടുപുഴയിലുള്ള ഒരു കോളനിയിൽ നിന്ന് രാത്രി ഇൻസ്പെക്ടർ എം ആർ സുരേഷ്, സി പി ഒമാരായ എല്‍.ടി ലിജു, ജോൺ ഡി. ഡേവിഡ്, ടി.എ അജാസ്, എന്നിവർ ചേർന്ന് അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.





























