മല്ലപ്പള്ളി : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശം. ഓണ വിപണി ലക്ഷ്യമിട്ട് ലക്ഷ്യമിട്ട് വിളവെടുപ്പിന് പാകമായ ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. അരക്കോടിയിലേറെ രൂപയുടെ കൃഷി നശിച്ചതാണ് അധികൃതരുട പ്രാഥമിക വിലയിരുത്തൽ. വാഴ, കപ്പ, ചേന, ചേമ്പ്, പച്ചക്കറി എന്നീ കൃഷികൾക്കാണ് കൂടുതൽ നഷ്ടം നേരിട്ടിരിക്കുന്നത്.
അമ്പലത്തിങ്കൽ, ഉള്ളൻ മല, കുളത്തിങ്കൽ, അത്യാൽ, ചാലാപ്പള്ളി, ചുങ്കപ്പാറ, കോട്ടാങ്ങൽ വായ്പ്പൂര് മേഖലകളിലാണ് ഏറെയും കൃഷി നാശം സംഭവിച്ചത്. ബാങ്ക് വായ്പയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് പാട്ടകൃഷി ചെയ്യുന്ന നിരവധി കർഷകർ കടക്കെണിയിലായി. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കൃഷി നാശം സംഭവിച്ചത്. ഇത് കർഷകരെ കൂടുതൽ സങ്കടത്തിൽ ആക്കിയിരിക്കുകയാണ്. കർഷകർക്ക് ഉണ്ടായ നഷ്ടത്തിന് അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.





























