കൊല്ലം : അയൽവാസിയുടെ വീട്ടിലെ ചാരായം വാറ്റ് എക്സൈസിനെ അറിയിച്ചതിന്റെ പ്രതികാരമായി വയോധികയെ പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി. പോക്സോ കേസില്‍ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ കുളത്തൂപ്പുഴ സ്വദേശിനിയായ 73 വയസ്സുകാരിയാണ് പോലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വയോധികയുടെ മകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാരായം വാറ്റിയതിന് അയൽവാസിയായ സ്ത്രീയെ എക്സൈസ് പിടികൂടിയിരുന്നു.
ഇതിന്റെ വിരോധത്തിൽ പോക്സോ കേസില്‍ കുടുക്കിയെന്നാണ് വയോധികയുടെ പരാതി. 14 വയസ്സുളള മകനെ 73 വയസ്സുകാരി പീഡിപ്പിച്ചെന്നാണ് ചാരായക്കേസില്‍ പിടിയിലായ സ്ത്രീ പോലീസില്‍ പരാതിപ്പെട്ടത്. എന്നാൽ ഇക്കാര്യം ശരിയാണോയെന്ന് അന്വേഷിക്കാതെ പോലീസ് അറസ്റ്റ് ചെയ്തെന്നും 45 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നതായും പരാതിക്കാരി പറയുന്നു. സമൂഹത്തില്‍ മാനഹാനിയുണ്ടാക്കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പോക്സോ കേസ് പുനരന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാല്‍ സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കുളത്തൂപ്പുഴ പോലീസിന്റെ വിശദീകരണം.