തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊളളലേറ്റ് മരണപ്പെട്ട രാജൻ – അമ്പിളി ദമ്പതികളുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കുടുംബത്തിന്റേതല്ലെന്ന് കാട്ടി വീണ്ടും കോടതി ഉത്തരവ്. 2020ൽ ഇക്കാരണം പറഞ്ഞ് കോടതി ഉത്തരവ് നടപ്പിലാക്കാനെത്തുമ്പോഴാണ് പെട്രോളെഴിച്ച് അത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ ദമ്പതികൾ മരണപ്പെടുന്നത്. 2020 ഡിസംബറിലാണ് അതിയന്നൂർ ഭാസ്കർനഗർ സ്വദേശികളായ രാജൻ അമ്പിളി ദമ്പതികളുടെ വീടിന്റെ ഉടമസ്ഥാവകാശം വീണ്ടും ചർച്ചയാവുന്നത്. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ ഇവർക്കെതിരെ കോടതി വിധി വരുകയും തുടർന്ന് ഇവരെ വീട്ടിൽ നിന്ന് പുറത്താക്കാനുളള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇരുവരും പൊള്ളലേറ്റ് മരിക്കുന്നത്.
ഇതിന് ശേഷം ഇരുവരെയും അവിടെ തന്നെ കല്ലറകെട്ടി അടക്കി. തുടർന്ന് ഫിലോകാലിയ എന്ന ഫൗണ്ടേഷൻ വീടിന്റെ പണി പുർത്തീകരിച്ച് നൽകി. എന്നാൽ വീണ്ടും ഭൂമിയുടെ ഉടമസ്ഥാവകശത്തിൽ കോടതിയുടെ ഉത്തരവ് വന്നതോടെ പ്രതിഷേധവുമായി എത്തുകയാണ് രാജന്റെ രണ്ടാമത്തെ മകൻ രജ്ഞിത്. തങ്ങൾ ഉടമസ്ഥരല്ലാത്ത പുരയിടത്തിൽ നിന്ന് കല്ലറകൾ പൊളിച്ച് മാറ്റുമെന്നും രാജന്റെ മകൻ പറഞ്ഞു. അയൽവാസിയായ വസന്തയാണ് രാജനെതിരെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കേസ് നൽകുന്നത്.





























