ന്യൂഡൽഹി : സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ. വാങ്ചുക്കിനെ പ്രവേശിപ്പിച്ചിരിക്കുന്ന സഫ്ദർജംഗ് ആശുപത്രിയിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതായി അവർ കോടതിയെ അറിയിച്ചു. പൊട്ടാസ്യം അളവിൽ കൃത്രിമത്വം വരുത്തിയെന്ന് ഭാര്യ ചൂണ്ടിക്കാട്ടി. വാങ്ചുകിന്റെ പൊട്ടാസ്യം അളവ് 2.9 ആയി കുറഞ്ഞുവെന്ന് നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നിട്ടും, ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ നിന്ന് ഈ വിവരം ഒളിപ്പുവെച്ചതായി അവർ ആരോപിച്ചു. എന്നാൽ ഒരു പ്രൈവറ്റ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വാങ്ചുകിന്റെ പൊട്ടാസ്യം നില 3.5 ആണെന്ന് വ്യക്തമായതായും അവർ അവകാശപ്പെട്ടു.
ലഡാക്കിൽ 35 ദിവസം നിരാഹാര സമരം കിടന്നു. അന്ന് സർക്കാർ തിരിഞ്ഞു നോക്കിയില്ല. ഇപ്പോൾ കസ്റ്റഡിയിൽ വെക്കേണ്ട കാര്യം എന്താണെന്ന് വാങ്ചുക്കിന്റെ ഭാര്യ ചോദിച്ചു. ആശുപത്രി മുറിയ്ക്ക് അകത്ത് വരെ പൊലീസുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടി. ഇതിന്, എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്വം പറയുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. എംയിസിലെ ഡോക്ടറെ കേന്ദ്രം കോടതിയിൽ ഹാജരാക്കി.
ലഡാക്കിന് പ്രത്യേക പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അടിയന്തര ഇടപെടലില്ല. ഹർജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നൽകി. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കുടുംബത്തിന് കാണാൻ അനുവാദമുണ്ട്. സോനം ഡോക്ടർമാരുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.






























