ന്യൂഡൽഹി : ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്ക വർദ്ധിച്ചുവരുന്നതായി അനുയായികൾ അറിയിച്ചു. നീറ്റ് പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സമരം. സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 13 ദിവസം പിന്നിട്ടിരിക്കുകയാണ്. അതേസമയം ഭരണഘടനാപരമായ അവകാശം നിഷേധിച്ച് തന്നെ സമരവേദിയിൽ നിന്ന് മാറ്റാനുള്ള ശ്രമത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തൻറെ നിരാഹാരത്തിന് സ്ഥിരത കൈവന്നെന്ന് പറഞ്ഞ അദ്ദേഹം തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ശരീരം ഇപ്പോൾ നിരാഹാരവുമായി പൊരുത്തപ്പെട്ടെന്നും അൽപം ക്ഷീണമുണ്ടെന്നല്ലാതെ പ്രശ്നങ്ങളൊന്നും ഇല്ലെന്നും കൂട്ടിച്ചേർത്തു.
ആവർത്തിക്കുന്ന പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി സി.ജെ.പി ആരംഭിച്ച സമരം 21 ദിവസം പിന്നിട്ടു. ആരോഗ്യസ്ഥിതി കൂടുതൽ മോശമായാൽ അധികൃതർ ഇടപെടാനുള്ള സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അധികാരികൾ ഇടപെടേണ്ട കാര്യമില്ലെന്നും താൻ സ്വമേധയാ തുടങ്ങിയ സമരമാണെന്നും വാങ്ചുക്ക് പ്രതികരിച്ചു. ജീവന് ഭീഷണിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. നീക്കം ചെയ്യാൻ ശ്രമിച്ചാൽ അത് തൻറെ അവകാശ നിഷേധമായിരിക്കും. സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിൻറെ അവസ്ഥ രാജ്യം മാത്രമല്ല ലോകമാകെ വീക്ഷിക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അത് മാനിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ക്രമക്കേടുകളുടെ പ്രയാസങ്ങൾ നേരിട്ട വിദ്യാർഥികൾക്കു വേണ്ടിയും ലഡാക്കിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുമാണ് തൻറെ സമരമെന്ന് അദ്ദേഹം വിശദമാക്കി.






























