തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി സമാന നിക്ഷേപ പദ്ധതികളുടെ നടത്തിപ്പിൽ ആദ്യമായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പരിശോധന നടത്തുന്നു. ഇതിന്റെ ഭാഗമായി ഓരോ സഹകരണ സംഘവും നടത്തുന്ന ചിട്ടി, മാസസമ്പാദ്യപദ്ധതി, ഗ്രൂപ്പ് നിക്ഷേപപദ്ധതി എന്നിവയുടെ വിശദമായ കണക്കുകൾ നൽകണമെന്ന് സി.എ.ജി. സഹകരണ വകുപ്പിനോട് ആവശ്യപ്പെട്ടു. സഹകരണ സംഘങ്ങളുടെ ഇത്തരം ഇടപാടുകൾ ഇതുവരെ സി.എ.ജി. ഓഡിറ്റിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. ആദ്യഘട്ട പരിശോധനയ്ക്കായി കേരളത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചിട്ടികൾ നിയമാനുസൃത രജിസ്ട്രേഷനില്ലാതെ നടത്തപ്പെടുന്നുണ്ടെന്നും ഇതിലൂടെ സർക്കാരിന് ലഭിക്കേണ്ട നികുതിയും മറ്റ് വരുമാനങ്ങളും നഷ്ടപ്പെടുന്നുണ്ടാകാമെന്നുമാണ് സി.എ.ജി.യുടെ പ്രാഥമിക വിലയിരുത്തൽ.
സംസ്ഥാനത്തെ സഹകരണ മേഖലയെ കേന്ദ്രം കൂടുതൽ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന രാഷ്ട്രീയ വിമർശനങ്ങൾക്കിടെയാണ് പുതിയ നടപടി. അതേസമയം സഹകരണ സംഘങ്ങൾ ചിട്ടി നടത്തുന്നില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ചിരുന്നത്. ചിട്ടി എന്ന പേര് ഉപയോഗിച്ച് സമ്പാദ്യപദ്ധതികൾ നടത്തരുതെന്ന് സഹകരണസംഘം രജിസ്ട്രാർ നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിനെ തുടർന്ന് പല സംഘങ്ങളും ‘മാസസമ്പാദ്യപദ്ധതി’ എന്ന പേരിലാണ് സമാനമായ നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നത്. ചിറ്റ് ഫണ്ട് നിയമപ്രകാരമുള്ള ചിട്ടിയുടെ നിർവചനവും സി.എ.ജി. കത്തിൽ വ്യക്തമാക്കുന്നുണ്ട്. നിശ്ചിത കാലയളവിൽ അംഗങ്ങൾ തവണകളായി തുക അടയ്ക്കുകയും, നറുക്കെടുപ്പിലൂടെയോ ലേലത്തിലൂടെയോ മുൻകൂട്ടി നിശ്ചയിച്ച മറ്റ് രീതികളിലൂടെയോ ഓരോ അംഗത്തിനും തുക ലഭ്യമാക്കുന്ന പദ്ധതികളെയെല്ലാം ചിട്ടിയായി കണക്കാക്കാമെന്നാണ് നിയമം വ്യക്തമാക്കുന്നത്. അതിനാൽ ‘ചിട്ടി’ എന്ന പേര് ഉപയോഗിച്ചില്ലെങ്കിലും, സഹകരണ സംഘങ്ങൾ നടത്തുന്ന മാസസമ്പാദ്യപദ്ധതികളും ഗ്രൂപ്പ് നിക്ഷേപ പദ്ധതികളും ചിറ്റ് ഫണ്ട് നിയമത്തിന്റെ പരിധിയിൽ വരാൻ സാധ്യതയുണ്ടെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടുന്നു.






























