ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഡൽഹിയിലെത്തി പാർട്ടി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വരുന്ന പുതിയ മന്ത്രിസഭയിൽ തന്റെ മകൻ യതീന്ദ്ര സിദ്ധരാമയ്യക്ക് പ്രധാനപ്പെട്ട വകുപ്പ് നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുടെ പട്ടിക അദ്ദേഹം ഹൈക്കമാൻഡിന് മുന്നിൽ സമർപ്പിച്ചതായാണ് വിവരം. തന്റെ മകനും എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് പുതിയ കാബിനറ്റിൽ സുപ്രധാന വകുപ്പ് നൽകണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. മെഡിക്കൽ വിദ്യാഭ്യാസം, പിന്നാക്ക ക്ഷേമം എന്നിവയോ അതല്ലെങ്കിൽ മുൻപ് ശിവകുമാർ കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പോ വ്യവസായ വകുപ്പോ മകന് നൽകണമെന്നാണ് സിദ്ധരാമയ്യ ഹൈക്കമാൻഡിന് മുന്നിൽവെച്ചിരിക്കുന്നത്.
ഇതോടൊപ്പം രാജ്യസഭയിലേക്കും എം.എൽ.സി സ്ഥാനങ്ങളിലേക്കുമുള്ള സിദ്ധരാമയ്യയുടെ ശിപാർശപ്പട്ടികയും അദ്ദേഹം ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കർണാടകയിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തർക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞത്. പുതിയ മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ ചുമതലയേൽക്കാനിരിക്കെ, പാർട്ടിയിലെ തന്റെ സ്വാധീനവും അനുയായികളുടെ സ്ഥാനമാനങ്ങളും ഉറപ്പുവരുത്താനാണ് സിദ്ധരാമയ്യയുടെ ഈ അടിയന്തര ഡൽഹി സന്ദർശനം എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. കൂടുതൽ ചർച്ചകൾക്കായി ഡി.കെ. ശിവകുമാറും ഡൽഹിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ പുതിയ കർണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.






























