കൊല്ലം : ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി വിജയത്തിന് പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവി. മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും സിപിഎം നേതാക്കള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായി വോട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജയലാല്‍ നേടിയ വോട്ടുകളേക്കാള്‍ 12,000 ഓളം വോട്ടുകളുടെ കുറവാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജേന്ദ്രന് ലഭിച്ചതെന്ന് സൂരജ് രവി ചൂണ്ടിക്കാട്ടി.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ പരവൂര്‍ മുൻസിപ്പാലിറ്റി, പൂതക്കുളം എന്നിവിടങ്ങളിലും ചിറക്കര പഞ്ചായത്തിലും ബിജെപി ഇത്തവണ വലിയ മുന്നേറ്റമാണ് നടത്തിയത്. സാധാരണ ഗതിയിലുണ്ടാകുന്ന മാറ്റത്തിനപ്പുറം ക്രമാതീതമായ വോട്ട് വര്‍ദ്ധനവ് ബിജെപിക്കുണ്ടായത് സിപിഎം-ബിജെപി ഡീല്‍ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. പരാജയം അംഗീകരിക്കുന്നുവെന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് (2016, 2021) യുഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ വര്‍ദ്ധനവുണ്ടായതായി വ്യക്തമാക്കി.






























