റോം : ഇറ്റലിയുടെ 37 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിന് ഒടുവിൽ സ്പെയിൻ തടയിട്ടു. ഇറ്റലിയുടെ മണ്ണിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആതിഥേയരെ വീഴ്ത്തി സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ. സെമിയിൽ ഇറ്റലിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്പെയിൻ തകർത്തത്. യുവതാരം ഫെറാൻ ടോറസിന്റെ ഇരട്ടഗോളാണ് സ്പെയിന് വിജയവും ഫൈനൽ ബർത്തും സമ്മാനിച്ചത്. 17, 45+2 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഗോളുകൾ. ഇറ്റലിയുടെ ആശ്വാസഗോൾ 83–ാം മിനിറ്റിൽ ലോറൻസോ പെല്ലെഗ്രിനി നേടി.
ക്യാപ്റ്റൻ ലിയനാർഡോ ബൊനൂച്ചി 42–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായാണ് ഇറ്റലി മത്സരത്തിന്റെ ഭൂരിഭാഗം സമയവും കളിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബൽജിയം – ഫ്രാൻസ് രണ്ടാം സെമി ഫൈനൽ വിജയികളാകും സ്പെയിനിന്റെ എതിരാളികൾ. ഇതോടെ മാസങ്ങൾക്കു മുൻപു നടന്ന യൂറോ കപ്പ് സെമിയിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലിയോടേറ്റ പരാജയത്തിനും സ്പെയിൻ പകരം വീട്ടി. അന്ന് സ്പെയിനെ വീഴ്ത്തി ഫൈനലിൽ കടന്ന ഇറ്റലി, കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെയും വീഴ്ത്തി കിരീടം ചൂടിയിരുന്നു.
ബാർസിലോനയുടെ 17 കാരൻ താരം ഗാവിക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയാണ് സ്പെയിൻ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ സ്പാനിഷ് താരമെന്ന റെക്കോർഡ് ഗാവിയുടെ പേരിലായി. ബാർസയ്ക്കായി അരങ്ങേറി ഒരു മാസം പിന്നിടുമ്പോഴാണ് ഗാവിയുടെ രാജ്യാന്തര ഫുട്ബോളിലെ അരങ്ങേറ്റം.