പാലക്കാട് : പാലക്കാട് മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവെച്ചു. പോലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ഡിസംബർ 18നാണ് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു.
തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെൻറ് മുഖേന നടപടിയെടുക്കുകയും ചെയ്തു. സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. പീഡന വിവരം മറച്ചുവെച്ചതിനും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമടക്കം സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും. സ്കൂളിലെ പ്രധാനാധ്യാപകൻ, മാനേജ്മെന്‍റ് പ്രതിനിദികള്‍ എന്നിവരോട് ഡിവൈഎസ്‍പി ഓഫീസിൽ ഹാജരാകാൻ നിര്‍ദേശം നൽകും. വിശദമായ ചോദ്യം ചെയ്യലിനുശേഷം കേസെടുത്തേക്കും.





























