ന്യൂഡൽഹി : ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽവരുന്ന തുണിത്തരങ്ങളുടെ ജിഎസ്ടി വർധന പിൻവലിച്ചേക്കും. വ്യാപാരികളുടെ സമ്മർദത്തെ തുടർന്നാണ് വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങൾക്കും പാദരക്ഷകൾക്കും 12ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ജനുവരി മുതൽ നിരക്ക് പരിഷ്കരിക്കാൻ സെപ്റ്റംബർ 17ന് ചേർന്ന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.
നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക് അഞ്ചുശതമാനമാണ് ജിഎസ്ടിയുള്ളത്. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും. അതുപോലെതന്നെ 1000 രൂപയ്ക്കുതാഴെയുള്ള ചെരുപ്പുകൾക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 18ശതമാനവുമാണ് നികുതി. ടെക്സ്റ്റൈൽ മേഖലയിലെ ജിഎസ്ടി വർധന ചർച്ചചെയ്യാനാണ് വെള്ളിയാഴ്ച പ്രത്യേക യോഗം വിളിച്ചിട്ടുള്ളത്. ഡൽഹി, ഗുജറാത്ത് ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.






























