തിരുവല്ല : ട്രാവൻകൂർ ഷുഗേഴ്സിലെ 20,386 ലിറ്റർ സ്പിരിറ്റ് മോഷണം പോയതിനെ തുടർന്ന് പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിയും മഹാരാഷ്ട്ര സ്വദേശിയുമായ സതീഷ് ബാൽ ചന്ദ് വാനിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
നാലു മുതൽ ആറു വരെ പ്രതികളായ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു. മധ്യപ്രദേശിലെ ബറുവയിൽ നിന്നും പുളിക്കീഴിലെ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് സേന്തുവ എന്ന സ്ഥലത്തുവച്ച് ജൂൺ 25ന് മോഷണം പോയ സംഭവത്തിലാണ് പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഏഴ് പ്രതികളുള്ള കേസിൽ ഒന്നും രണ്ടും പ്രതികളായ ടാങ്കർ ലോറി ഡ്രൈവർമാർ, മൂന്നാം പ്രതി കമ്പനിയിലെ താൽക്കാലിക ജീവനക്കാരൻ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
30ന് രാവിലെ പുളിക്കീഴ് ഷുഗർ ഫാക്ടറിയിലേക്കുള്ള യാത്രാമധ്യേ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ദേശീയപാതയിൽ അരൂരിന് സമീപത്തുവച്ച് സ്പിരിറ്റ് കൊണ്ടുവന്നിരുന്ന ടാങ്കർലോറികൾ തടയുകയും ഡ്രൈവർമാരെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. തുടർന്ന് ടാങ്കർലോറികൾ പുളിക്കീഴിൽ എത്തിക്കുകയും സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടെന്ന് പരിശോധനയിൽ ബോധ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു. .