ഡല്‍ഹി: ടി20 ലോകകപ്പ് സൂപ്പർ 12ലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. മഴ മൂലം തടസപ്പെട്ട മത്സരത്തിൽ അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപ്പോരിനൊടുവിൽ അഞ്ച് റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സ് മഴയെ തുടർന്ന് 16 ഓവറാക്കി ചുരുക്കിയതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 151 ആക്കി ചുരുക്കിയിരുന്നു. ലിറ്റൺ ദാസ് മിന്നൽ വേഗത്തിൽ അർദ്ധ സെഞ്ചുറി നേടി ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും പിന്നാലെ വന്നവർക്ക് ആർക്കും മികവ് തുടരാനായില്ല.
വിരാട് കോഹ്ലിയാണ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ഘട്ടത്തിൽ എളുപ്പത്തിൽ ബംഗ്ലാദേശ് ജയിക്കുമെന്ന് തോന്നിപ്പിച്ച മത്സരം നിർണായക വിക്കറ്റുകൾ സ്വന്തമാക്കി പാണ്ഡ്യയും, അർഷ്ദീപ് സിംഗും കളി ഇന്ത്യയുടെ വരുതിയിലാക്കി. അവസാന ഓവറിൽ ജയിക്കാൻ ബംഗ്ലാദേശിന് 20 റൺസ് വേണ്ടിടത്ത് 14 റൺസ് മാത്രമേ അവർക്ക് നേടാൻ കഴിഞ്ഞുള്ളു. ഇന്ത്യക്ക് വേണ്ടി ഹർദിക് പാണ്ഡ്യയും അർഷ്ദീപും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റുമായി ഇവർക്ക് മികച്ച പിന്തുണ നൽകി.