മൂന്നാർ: കർക്കിടക ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വ്യാജമദ്യക്കടത്ത് വ്യാപകമാണെന്ന പരാതിക്കിടെ ദേവികുളം എക്സൈസ് റേഞ്ച് ഓഫീസിന്റെ പ്രവർത്തനം വിവാദത്തിൽ. വനപാതയിലൂടെ മദ്യം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം വനംവകുപ്പിന്റെ സഹായത്തോടെ വനത്തിനുള്ളിൽ പരിശോധന നടത്താൻ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നാണ് വിവരം. എന്നാൽ, പരിശോധന നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. ഇതിന്റെ മറവിൽ കടത്തുസംഘം രക്ഷപ്പെട്ടതായും പരാതിയുണ്ട്.
ദേവികുളം എക്സൈസ് റേഞ്ചിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആദിവാസി മേഖലകളിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘങ്ങൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുകയും, വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.






























