ഭാവ്നഗർ: ഗുജറാത്തിൽ മദ്യനിരോധനം നിലനിൽക്കുന്നതിനിടെ വ്യാജമദ്യം കുടിച്ച് നാലുപേർ മരിക്കുകയും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഭാവ്നഗറിലെ ഖരാദി ഗ്രാമത്തിലാണ് സംഭവം. വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ ഏഴ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെയാണ് ദുരന്തമുണ്ടായത്. മദ്യം കഴിച്ചതിന് പിന്നാലെ പലർക്കും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരിൽ 12 പേർ ഭാവ്നഗർ സിറ്റി ആശുപത്രിയിലും അഞ്ചുപേർ ആരോഗ്യാം ആശുപത്രിയിലും ഒരാൾ ബിഐഎംഎസ് ആശുപത്രിയിലും രണ്ടുപേർ വേദ് ഐസിയുവിലുമാണെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. പ്രത്യേക മെഡിക്കൽ സംഘം ആശുപത്രികളിലെത്തി ചികിത്സയിലുള്ളവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
ഭാവ്നഗർ, മധ്യപ്രദേശ് സ്വദേശികൾ ഉൾപ്പെട്ട സംഘമാണ് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. വ്യാജമദ്യം നിർമ്മിച്ച ശേഷം വിലകൂടിയ മദ്യത്തിന്റെ കുപ്പികളിൽ നിറച്ച് യഥാർഥ മദ്യമാണെന്ന് വിശ്വസിപ്പിച്ചാണ് വിൽപന നടത്തിയിരുന്നതെന്നാണ് വിവരം. കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളായി സംഘം വ്യാജമദ്യം വിതരണം ചെയ്തിരുന്നതായും പോലീസ് സംശയിക്കുന്നു.































