ന്യൂഡൽഹി : ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി നേടിയ റഷ്യയുടെ സ്പുട്നിക് വാക്സീൻ ഡോസ് ഒന്നിന് 700 രൂപയാകുമെന്നു സൂചന. ലോകമെമ്പാടും വാക്സീന് ഒറ്റ വിലയാണെന്നും അതുകൊണ്ട് അതിൽ കുറഞ്ഞ വില ഈടാക്കാൻ സാധ്യതയില്ലെന്നും ഇന്ത്യയിലെ വിതരണക്കാരായ ഡോ. റെഡ്ഡീസ് കമ്പനിയുടെ കോ ചെയർമാനും എംഡിയുമായ ജി.വി. പ്രസാദം പറഞ്ഞു. 10 ഡോളർ നിരക്കിലാണ് റഷ്യ ലോകരാജ്യങ്ങൾക്കു വാക്സീൻ നൽകുന്നത്. ജൂൺ ആദ്യവാരത്തിനു മുമ്പ് വാക്സീൻ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. പിന്നീട് ഇവ ഇന്ത്യയിൽ ഉൽപാദിപ്പിക്കും.
വാക്സീനുകൾക്കു മുൻകൂർ പണം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോവിഷീൽഡ് ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ബയോടെക്കിന് 1500 കോടി രൂപയും നൽകും. ഇതിനിടെ കുറഞ്ഞ സമയം കൊണ്ടു കൂടുതൽ പേർക്കു വാക്സീൻ നൽകാനുള്ള ശ്രമത്തിൽ സഹകരിക്കണമെന്നും വരും ദിവസങ്ങളിൽ ഉൽപാദന ശേഷി വർധിപ്പിക്കണമെന്നും കമ്പനികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു.