വടശ്ശേരിക്കര : ചില നിഗൂഡ ലക്ഷങ്ങളോടെയാണ് എബ്രഹാം കലമണ്ണില്‍ വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് സ്വന്തമാക്കിയതെന്നു കരുതുന്നു. സ്വന്തമാക്കിയെന്നു പറയുമ്പോഴും ഉടമ ഇപ്പോഴും സ്വയംഭൂ നാടാര്‍ തന്നെയാണ്. എന്തുവന്നാലും ആശുപത്രിയും സ്ഥലവും നാടാര്‍ നഷ്ടപ്പെടുത്തില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത ഒരാളായിരുന്നു നാടാര്‍. ഉമ്മന്‍ചാണ്ടിയാണ് ഈ ആശുപത്രി ഉദ്ഘാടനം ചെയ്തതും. എന്നാല്‍ പ്രതീക്ഷക്കു വിപരീതമായി ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ വരുകയും പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം കാഴ്ചവെക്കുകയും ചെയ്തതോടെ നാടാരുടെ കണക്കുകൂട്ടലുകള്‍ പലതും തെറ്റി.
ആശുപത്രിയുടെ പരിപാലന ചിലവിനുവേണ്ടി നല്ലൊരുതുക മാസംതോറും വേണം. അത് സ്വന്തം കയ്യില്‍നിന്നും പോകാതിരിക്കാനാണ് നാടാര്‍ മൌണ്ട് സീയോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലമണ്ണിലിന് ഈ ആശുപത്രി വിറ്റതായി നടിക്കുന്നത്. കലമണ്ണിലും കുറെ പണം മുടക്കി ക്ഷീണിച്ചപ്പോള്‍ കോഴഞ്ചേരിയിലെ രണ്ടു വിദേശ മലയാളികളെ പങ്കുകച്ചവടത്തില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ അവരാണ് ഈ ആശുപത്രിക്ക് പണം മുടക്കുന്നത്. കാറ്റ് അനുകൂലമാകുമ്പോള്‍ സ്വയംഭൂ നാടാര്‍ തന്നെ ഈ ആശുപത്രി ഏറ്റെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതുവരെ ആരെങ്കിലുമൊക്കെ ഈ ആശുപത്രി നടത്തട്ടെ എന്നാണ് നാടാരുടെ ലക്‌ഷ്യം. ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ എത്തണമെങ്കില്‍ ഇനിയും വേണ്ടത് 150 കോടിയാണ്. ഇത് ആര് മുടക്കും എന്നതാണ് പ്രശ്നം.
കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേരളത്തിലെ മിക്ക മെഡിക്കല്‍ കോളേജുകളും പ്രവര്‍ത്തിക്കുന്നത്. കോടികളാണ് ഇവിടെ കൈമറിയുന്നത്. മൌണ്ട് സീയോണ്‍ ഗ്രൂപ്പിന് അടൂരില്‍ ഒരു മെഡിക്കല്‍ കോളേജ് ഉണ്ട്. അതുകൊണ്ടുതന്നെ എബ്രഹാം കലമണ്ണിലിന് ഈ ബിസിനസ്സിലെ നേട്ടവും കോട്ടവും വ്യക്തമായി അറിയാം. നാടാരെ ഒരുമൂലയില്‍ ഒതുക്കി കലമണ്ണില്‍, അയ്യപ്പാ മെഡിക്കല്‍ കോളേജ് സ്വന്തമാക്കാന്‍ ആഗ്രഹിച്ചതും അതിനാലാണ്. എന്നാല്‍ അതിലും വലിയ കണക്കുകൂട്ടലില്‍ ആയിരുന്നു നാടാര്‍. മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് (എം.ഒ.യു ) പോലും രജിസ്റ്റര്‍ ചെയ്യാതെയായിരുന്നു ഈ കച്ചവടം.
ഇപ്പോള്‍ പെട്ടുപോയത് പുതിയ പങ്കുകച്ചവടക്കാരാണ്. മധുരിച്ചിട്ട് ഇറക്കാനും കയ്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ഇവര്‍. ഉണ്ടായിരുന്ന മികച്ച ജോലിയും രാജിവെച്ച് ഇവിടെ എത്തിയത് നാലു ഡോക്ടര്‍മാര്‍. എം.ബി.ബി.എസ് പഠിച്ചിറങ്ങിയ ചിലരുകൂടി ഇവിടെ എത്തിയപ്പോള്‍ ദിവസേന എത്തുന്ന രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാരാണ് ഇപ്പോള്‍ അയ്യപ്പ മെഡിക്കല്‍ കോളേജില്‍. എന്തോ ചില ലക്ഷ്യങ്ങളോടെയാണ് ഈ നടപടിയെന്നു വ്യക്തം. ഒരു സാധാരണ ആശുപത്രിക്ക് വേണ്ട അത്യാവശ്യം സൌകര്യങ്ങള്‍പോലും ഒരുക്കാതെ തിരക്കിട്ട് ഇവിടെ ചികിത്സ തുടങ്ങിയത് എന്തിനാണെന്ന ചോദ്യവും ഉയരുന്നു.
പത്തനംതിട്ട ജില്ലയിലെ ജനസംഖ്യാനുപാതം അനുസരിച്ച് വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിന് അനുമതി കിട്ടാന്‍ സാധ്യത കുറവാണെന്ന് വിദഗ്ദര്‍ പറയുന്നു. നിലവില്‍ തിരുവല്ല പുഷ്പഗിരി, തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച്, അടൂര്‍ മൌണ്ട് സീയോണ്‍ എന്നിവയാണ് പത്തനംതിട്ട ജില്ലയിലെ മെഡിക്കല്‍ കോളേജുകള്‍. കോന്നി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയതിനാല്‍ ഇതിനായിരിക്കും മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരം പെട്ടെന്ന് ലഭിക്കുക. അങ്ങനെ നാല് മെഡിക്കല്‍ കോളേജുകള്‍ പത്തനംതിട്ട ജില്ലയിലുണ്ടാകും. അഞ്ചാമതൊരു മെഡിക്കല്‍ കോളേജിന് പത്തനംതിട്ട പോലൊരു ചെറിയ ജില്ലയില്‍ സാധ്യതയില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ജില്ലയിലെ ചില മെഡിക്കല്‍ കോളേജുകളില്‍ വഴിവിട്ട പല നടപടികളും നടക്കുന്നതായി ആരോപണമുണ്ട്. വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് ഇതില്‍ പ്രധാനം. പഠിച്ചിറങ്ങുന്ന പലര്‍ക്കും രോഗികളെ പരിശോധിക്കുവാന്‍പോലും അറിയില്ലെന്നും പറയുന്നു. കോടികള്‍ സമ്പാദിക്കുവാനുള്ള മാര്‍ഗ്ഗമായാണ് ചിലര്‍ മെഡിക്കല്‍ കോളേജിനെ കാണുന്നത്. വിദേശ മലയാളികള്‍ ഏറെയുള്ള പത്തനംതിട്ട ഇതിന് വളക്കൂറുള്ള മണ്ണുതന്നെയാണ്. മിക്കവര്‍ക്കും മക്കളെ ഡോക്ടര്‍ ആക്കണം. അതിനുവേണ്ടി ഏതു കുറുക്കുവഴി തേടാനും ആര്‍ക്കും മടിയില്ല. (തുടരും ….)