പാലക്കാട്: ബസിന്റെ വേഗം കൂടിയപ്പോള്‍ അപകടത്തിന് മുന്‍പ് ഉടമയ്ക്ക് രണ്ടുവട്ടം അലാറമെത്തിയെന്ന് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്. രാത്രി 10.18നും 10.56നും ബസ് അമിത വേഗത്തിലെന്ന് ആര്‍.സി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തിയതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. അപകടത്തില്‍പ്പെട്ട ബസ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നേരിട്ടെത്തി പരിശോധിച്ചു. വേഗതാപരിശോധന കര്‍ശനമാക്കുമെന്നും എസ്.ശ്രീജിത്ത്. വിനോദയാത്രയ്ക്കുമുന്‍പ് സ്കൂളധികൃതർ വിവരങ്ങള്‍ വകുപ്പിന് കൈമാറണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.
ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അഞ്ചുകുട്ടികളടക്കം ഒന്‍പത് പേരുടെ ജീവനെടുത്തത്. അപകടസമയത്ത് ബസ് മണിക്കൂറില്‍ 97.7 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തി. നിയമലംഘനങ്ങള്‍ക്ക് മുന്‍പും ബസ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതാണ്. വടക്കഞ്ചേരിയില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്നു രണ്ട് ബസും. അഞ്ചുമൂര്‍ത്തിമംഗലത്തെ ഇറക്കം ഇറങ്ങുന്നതിനിടെ കാറിനെ മറികടന്ന് അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് മുന്നില്‍പോയ കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. സ്കൂളില്‍ നിന്ന് വിട്ടതുമുതല്‍ ബസ് അമിതവേഗതിയിലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍.
അമിതവേഗമല്ലേയെന്ന് ചോദിച്ചപ്പോള്‍ പരിചയസമ്പന്നായ ഡ്രൈവറാണെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ടൂറിസ്റ്റ് ബസിടിച്ച ശേഷം ഏറെ പണിപ്പെട്ടാണ് കെഎസ്ആർടിസി ബസ് നിയന്ത്രണത്തിലാക്കിയതെന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നിരോധിത ലൈറ്റുകളും എയര്‍ഹോണും ഉപയോഗിച്ചതിനും ബസിനെതിെര അഞ്ചുകേസുകളുണ്ട്.





























