തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിലൈ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഇന്ന്. വൈകുന്നേരം അഞ്ചോടെ ആറാട്ട് ചടങ്ങുകൾക്ക് തുടക്കമാകും. വള്ളക്കടവിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിനകത്ത് കൂടി ഘോഷയാത്ര ശംഖുമുഖത്തെത്തും. ആറാട്ടിന് ശേഷം എഴുന്നള്ളത്ത് ബുധനാഴ്ച രാത്രി മടങ്ങിയെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. നാളെയാണ് കലശം നടക്കുക. തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിലെ വാർഷിക ഉത്സവങ്ങളിൽ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം. മലയാളം കലണ്ടർ പ്രകാരം മീനമാസത്തിലെ രോഹിണി നാളിൽ കൊടിയേറ്റോട് കൂടി തുടങ്ങി പത്താം ദിവസം അത്തം നാളിൽ സമാപിക്കുന്ന ഉക്‌സവമാണ് പൈങ്കുനി ഉത്സവം.
ഒമ്പതാം ദിവസം തിരുവിതാംകൂർ രാജവംശത്തിലെ ഏറ്റവും മുതിർന്ന അംഗം പള്ളിവേട്ടയ്‌ക്ക് പുറപ്പെടും. പത്താം ദിനത്തിൽ ആരാധന വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുമുഖം കടൽത്തീരത്തെയ്‌ക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. ഉത്സവം പ്രമാണിച്ച് ഇന്ന് നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്ന മണി മുതൽ തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.





























