തിരുവനന്തപുരം : കേരളത്തിലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അനിശ്ചിതത്വം തുടരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നത് അനുസരിച്ച് മെയ് 15-ന് ഫലം വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അന്നേദിവസം ഫലപ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതുവരെ ഫലപ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷയത്തിലെ അന്തിമ തീരുമാനം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ചേരുന്ന പരീക്ഷാ ബോർഡ് യോഗത്തിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാൽ വിദ്യാഭ്യാസ വകുപ്പിലടക്കം ഭരണപരമായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. നിലവിൽ വിദ്യാഭ്യാസ മന്ത്രി ചുമതല ഏറ്റിട്ടില്ലാത്തതിനൊപ്പം, പൊതുവിദ്യാഭ്യാസ സെക്രട്ടറി തസ്തികയും ഒഴിവായി കിടക്കുകയാണ്. ഇതോടെ ആര് ഫലം പ്രഖ്യാപിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്. 2021-ലും സമാനമായ സാഹചര്യമുണ്ടായപ്പോൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ സെക്രട്ടറി തസ്തികയും ഒഴിവുള്ളതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഫലം പ്രഖ്യാപിക്കാൻ കഴിയുമോ എന്ന കാര്യം ഇന്ന് ചേരുന്ന പരീക്ഷാ ബോർഡ് യോഗം പരിശോധിക്കും.






























