തിരുവനന്തപുരം : അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല ഗവേഷണ മികവിന്റെ സൂചിക ഉപയോഗിച്ച് തയ്യാറാക്കിയ ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ഡോ. ഡെയ്‌സി ഫിലിപ്പും. ശാസ്ത്രജ്ഞരുടെ ലോക റാങ്കിങ്ങിൽ 633-മതാണ് ഇവർ.
കോളേജിലെ നാനോ മെറ്റീരിയൽസ് ലാബിൽ നടത്തിയ ഗവേഷണ പ്രവർത്തനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുമാണ് അഭിമാനാർഹമായ നേട്ടത്തിന് ഡോ. ഡെയ്സിയെ അർഹയാക്കിയത്. രാസപദാർത്ഥങ്ങളുടെ എണ്ണം കുറച്ചും ഒഴിവാക്കിയും രാസപദാർത്ഥങ്ങൾക്കു പകരം സസ്യങ്ങളുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് പ്രകൃതിസൗഹൃദ ‘ഗ്രീൻ സിന്തെസിസ്’ പ്രവർത്തനത്തിലൂടെ നാനോ മെറ്റീരിയലുകളെ നിർമ്മിച്ച് അവയെ പഠന വിധേയമാക്കുകയാണ് ചെയ്തത്. സി-സ്കോർ 3.94-ഓടേ ഇന്ത്യയിലെ കെമിക്കൽ ഫിസിക്സ് ശാസ്ത്രജ്ഞരിൽ ആറാം സ്ഥാനത്തുള്ള ഡോ. ഡെയ്‌സി ലോകശാസ്ത്രജ്ഞരിൽ ആദ്യത്തെ 0.85% -ൽ എത്തിയിട്ടുണ്ട്. കേരളത്തിലെ കോളേജുകളിൽനിന്ന് ഈ പട്ടികയിൽ ഇടം നേടിയ ഒരേയൊരു അദ്ധ്യാപികയായ ഇവർ റിട്ടയേർഡ് അദ്ധ്യാപിക സി. ഇ റാഹേലമ്മയുടെയും റിട്ട. റെയിവേ ഉദ്യോഗസ്ഥൻ പി. കെ ഫിലിപ്പിന്റെയും മകളും കൊല്ലം ടി.കെ.എം കോളേജ് റിട്ടയേർഡ് പ്രൊഫസർ ഡോ. ഉണ്ണി ചെറുവത്തൂരിന്റെ ഭാര്യയുമാണ്.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽനിന്ന് ഫിസിക്സിൽ ബിരുദവും കേരള സർവകലാശാല ഫിസിക്സ് പഠന വകുപ്പിൽനിന്ന് എം .എസ് .സി, എം ഫിൽ, പി എച്ച് ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. കേരള സർവകലാശാലയിൽ നടത്തിയ 5 വർഷത്തെ പോസ്റ്റ് ഡോക്ടറൽ ഗവേഷണ ഫലങ്ങളാണ് ഡോ. ഡെയ്സിയെ ഈ മേഖലയിൽ തുടർപഠനങ്ങൾക്ക് പ്രേരിപ്പിച്ചത്. യുജിസിയുടെ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അവാർഡിന് നേരത്തെ അർഹയായിട്ടുണ്ട്. സ്പെക്ട്രോസ്കോപ്പിയിലും നാനോ മെറ്റീരിയൽ സയൻസിലുമായി നൂറിലധികം ഗ്രന്ഥങ്ങളുടെ കർത്താവായ ഡോ. ഡെയ്സിയുടെ മേൽനോട്ടത്തിൽ 12 പേർ പി.എച്ച്.ഡി ബിരുദം കരസ്ഥമാക്കി. ആലപ്പുഴ സെന്റ്. ജോസഫ് കോളേജിലും തിരുവല്ല മാർത്തോമ്മാ കോളേജിലും അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.