തിരുവനന്തപുരം : ബിജെപി നേതാവ് വി.വി. രാജേഷിന് തിരുവനന്തപുരത്ത് മൂന്നിടങ്ങളില്‍ വോട്ട്. രാജേഷിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കിയപ്പോള്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിരുന്നെന്നും ഉദ്യോഗസ്ഥ വീഴ്ചയെന്നുമാണ് രാജേഷിന്റെ വിശദീകരണം. ബിജെപി ജില്ലാ പ്രസിഡന്റായ വി.വി. രാജേഷ് കോര്‍പറേഷനിലെ പൂജപ്പുര വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാണ്. അതിനിടെയാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന പരാതി ഉയരുന്നത്.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ വോട്ടര്‍പട്ടികയിൽ രാജേഷ് എന്ന പേരില്‍ ഒരു വോട്ട്. രണ്ടാമത്തേത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ വഞ്ചിയൂര്‍ വാര്‍ഡിലേത്. അതില്‍ വി.വി.രാജേഷ് എന്ന പേരില്‍. കോര്‍പ്പറേഷനിലെ തന്നെ പി.ടി.പി നഗര്‍ വാര്‍ഡില്‍ രാജേഷ് വി.വി. എന്ന പേരിലും വോട്ടുണ്ട്. ഗുരുതര ക്രമക്കേടെന്നും മൂന്നിടത്ത് വോട്ടുള്ള വിവരം മറച്ചുവച്ച് നോമിനേഷന്‍ നല്‍കിയ രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ സിപിഐ ആവശ്യപ്പെട്ടു.
നെടുമങ്ങാട് കുടുംബവീടുള്ള വി.വി. രാജേഷ് ഇപ്പോള്‍ താമസിക്കുന്നത് വഞ്ചിയൂരിലാണ്. പി.ടി.പി നഗറില്‍ വാടക വീട്ടില്‍ താമസിച്ചിട്ടുണ്ടെന്നും താമസം മാറിയതനുസരിച്ച് അതാത് സ്ഥലത്തെ മേല്‍വിലാസം വച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതാണെന്നുമാണ് രാജേഷ് പറയുന്നത്. പുതുക്കിയ ഓരോ സമയത്തും പഴയത് റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ വീഴ്ചയാവാം ആവര്‍ത്തിക്കാന്‍ കാരണമെന്നും രാജേഷ് പറയുന്നു. പാങ്ങോട്ടെ സിപിഎം സ്ഥാനാര്‍ഥി ശരണ്യക്കും ഇത്തരത്തില്‍ രണ്ടിടത്ത് വോട്ടുള്ളതായും രാജേഷ് ആരോപിച്ചു.