തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സംസ്ഥാന സർക്കാർ. സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാന സർക്കാർ കൊണ്ടുവന്ന സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതി കേന്ദ്രത്തിന് മുന്നിലുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
സിൽവർ ലൈനുമായി ബന്ധപ്പെട്ട് കെ റെയിലും റെയിൽവെ മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചകൾ നേരത്തെ ഉടക്കിപ്പിരിഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സിൽവർ ലൈൻ പദ്ധതിയുമായി കേരളത്തിന് മുന്നോട്ടുപോകാനാകുകയുള്ളൂ. പദ്ധതിമായി മുന്നോട്ടുപോകുന്നതിന് നിരവധി പ്രശ്നങ്ങൾ തടസ്സമായി നിന്നിരുന്നു. ഈ സാഹചര്യത്തിൽ ഇ. ശ്രീധരന്റെ ബദൽ പദ്ധതി മുന്നിൽ വെച്ചാകും സംസ്ഥാനസർക്കാർ കേന്ദ്രത്തിനോട് അനുമതി ആവശ്യപ്പെടുക. ഭൂമി ഏറ്റെടുക്കൽ കുറച്ച് ആകാശപാതക്കും ടണലിലൂടെയുള്ള ട്രാക്കിനും മുൻഗണന നൽകിക്കൊണ്ടാണ് ശ്രീധരന്റെ ബദൽ നിർദ്ദേശം.
കേന്ദ്രം അനുമതി നൽകിയാൽ ശ്രീധരനും ഡിഎംആർസിയുമായി ചേർന്ന് ഡിപിആറിൽ അടക്കം മാറ്റം വരുത്താനാണ് കേരളത്തിന്റെ നീക്കം. ഭൂമി ഏറ്റെടുക്കലിന്റെ തോത് കുറയുമ്പോൾ പദ്ധതിയോടുള്ള എതിർപ്പും കുറയുമെന്നാണ് സംസ്ഥാനത്തിന്റെ കണക്ക് കൂട്ടൽ. ഇ ശ്രീധരൻ മുന്നോട്ടുവെച്ച ഈ പദ്ധതിയിൽ കേന്ദ്രത്തിന്റെ നിലപാട് നിർണായകമായിരിക്കും. ദേശീയപാത തകർന്ന വിഷയത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ( ബുധനാഴ്ച) കൂടിക്കാഴ്ച നടത്തും.





























