പത്തനംതിട്ട : ശബരിമല തന്ത്രി കുടുംബമായ താഴമൺ കുടുംബത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ ഡോ.രാധാകൃഷ്ണൻ തയ്യാറാകണമെന്ന് തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു. താഴമൺ കുടുംബത്തിൽ നിന്ന് ശബരിമല താന്ത്രിക അവകാശം എടുത്തുമാറ്റണമെന്ന ഡോ.രാധാകൃഷ്ണന്‍റെ പ്രസ്താവന തെറ്റാണെന്നും തന്ത്രി മണ്ഡലം വ്യക്തമാക്കി. സർവ്വകലാശാല വൈസ് ചാൻസലർ, പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ തുടങ്ങിയ ഉന്നത പദവികൾ വഹിച്ച ഡോ.രാധാകൃഷ്ണനെപ്പോലെ ഒരാളിൽ നിന്ന് ഇത്തരമൊരു പ്രസ്താവന അപ്രതീക്ഷിതമാണെന്ന് തന്ത്രി മണ്ഡലം പറഞ്ഞു. ഒരു കുടുംബത്തിലെ ഒരാൾ കുറ്റാരോപിതനായാൽ ആ കുടുംബത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശരിയല്ല. നിയമപരമായ നടപടികളിലൂടെയാണ് നീതി നടപ്പാക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി.
ശബരിമലയിൽ ആചാരലംഘനം നടത്തിയ മനീതി സംഘത്തോട് താഴമൺ കുടുംബത്തെ സാമ്യപ്പെടുത്തിയുള്ള ഡോ.രാധാകൃഷ്ണന്‍റെ പദപ്രയോഗങ്ങൾ അദ്ദേഹം വഹിച്ച സ്ഥാനങ്ങൾക്ക് യോജിച്ചതല്ല. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കുറ്റാരോപിതൻ മാത്രമാണെന്നും കുറ്റവാളിയായി ചിത്രീകരിക്കുന്നത് നീതിബോധമില്ലായ്മയാണെന്നും തന്ത്രി മണ്ഡലം അറിയിച്ചു. മോഹനരെ വേശ്യപ്പുരയിൽ നിന്ന് പിടിച്ചുവെന്ന് പറയുന്ന സംഭവത്തിന്‍റെ പിന്നാമ്പുറം ഡോ.രാധാകൃഷ്ണന് അറിയാത്തതല്ല. പൂജയ്ക്കായി വിളിച്ചുവരുത്തിയ മുൻ വിപ്ലവപ്രസ്ഥാന നേതാവായ സ്ത്രീ നടത്തിയ നാടകത്തിനെതിരെ കുറ്റാരോപിതനായ തന്ത്രി നീതിപീഠത്തെ സമീപിക്കുകയും ഗൂഢാലോചനക്കാരെ ഇരുമ്പഴിക്കുള്ളിലാക്കുകയും ചെയ്തത് മറക്കരുതെന്നും തന്ത്രി മണ്ഡലം ഓർമ്മിപ്പിച്ചു.
ഏതൊരു ക്ഷേത്രത്തിലെയും പ്രതിഷ്ഠയുടെ പിതൃഭാവം തന്ത്രി കുടുംബങ്ങൾക്കാണ്. ഓരോ ക്ഷേത്രത്തിലും ചുമതലയുള്ള പാരമ്പര്യ തന്ത്രി കുടുംബത്തിലെ മുതിർന്നയാൾക്കും പൂജാവിധികളിൽ സജീവമായി പങ്കെടുക്കുന്നയാൾക്കുമാണ് ക്ഷേത്രങ്ങളിലേക്ക് തന്ത്രിമാരെ നിശ്ചയിക്കാനുള്ള അവകാശം. തിരുവിതാംകൂർ ദേവസ്വം മാനുവൽ പ്രകാരം താന്ത്രികാവകാശം പാരമ്പര്യമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും തന്ത്രി മണ്ഡലം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ തന്ത്രിയുടെ നിയമനാധികാരി ദേവസ്വം ബോർഡ് ആണെന്ന ഡോ.രാധാകൃഷ്ണന്‍റെ വാദം തെറ്റാണ്. ശബരിമലയിലേക്ക് പുതിയ തന്ത്രിയെ ചുമതലപ്പെടുത്തിയതായുള്ള അറിയിപ്പ് താഴമൺ കുടുംബം തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയത് ഈ പശ്ചാത്തലത്തിലാണെന്നും തന്ത്രി മണ്ഡലം വ്യക്തമാക്കി. ഡോ. രാധാകൃഷ്ണൻ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാകണമെന്ന് തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു.






























