കൊല്ലം: എട്ടുവയസ്സുകാരന്റെ കാലിൽ തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛനെ ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. മുത്തശ്ശിയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണയിലായിരുന്നു കുട്ടി. മുത്തശ്ശിയോട് വികൃതി കാണിച്ചതിനാണ് പൊള്ളിച്ചതെന്ന് രണ്ടാനച്ഛൻ പോലീസിന് മൊഴിനൽകി. നേരത്തെയും രണ്ടാനച്ഛനിൽ നിന്ന് ഇത്തരം ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കുട്ടി പോലീസിലും ചെെൽഡ് വെൽഫയർ കമ്മിറ്റിക്കും (സിഡബ്ല്യുസി) മൊഴി നൽകിയിട്ടുണ്ട്. ചെെൽഡ് വെൽഫയർ കമ്മിറ്റി പ്രവർത്തകർ വിവരം നൽകിയതനുസരിച്ച് പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
കുട്ടിക്ക് വേണ്ട കൗൺസലിങ്ങും സംരക്ഷണവും നൽകുമെന്ന് സിഡബ്ല്യുസി ചെയർമാൻ സനൽ വെള്ളിമൺ പറഞ്ഞു. ഇതേ വീട്ടിൽ ആറുവയസ്സും രണ്ടരവയസുമുള്ള രണ്ട് കുട്ടികൾ കൂടെയുണ്ട്. അവരുടെ കാര്യവും വിശദമായി അന്വേഷിക്കുമെന്നും സനൽ വെളളിമൺ പറഞ്ഞു. മെെനാഗപ്പള്ളി സ്വദേശിയാണ് അറസ്റ്റിലായ രണ്ടാനച്ഛൻ. നിർമ്മാണത്തൊഴിലാളിയായ ഇയാൾ തെക്കുംഭാഗം മാലിഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.






























