ന്യൂഡൽഹി : തൃശൂർ പാലിയേക്കരിയിലെ ടോൾപിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ കേരള ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോൾ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എൻഎച്ച്എഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോൾ തടഞ്ഞിരിക്കുന്നത്. ദേശീയപാതയുടെ ഇടപ്പള്ളി മുതൽ മണ്ണുത്തിവരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ദേശീയപാതാ അതോറിറ്റിക്ക് കഴിയാത്തത് വലിയ വിമർശനങ്ങൾക്കും കാരണമായിരുന്നു.
നാല് ആഴ്ചയ്ക്കുള്ളിൽ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഹൈക്കോടതി ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖും ഹരിശങ്കർ വി. മേനോനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ ഫയൽചെയ്ത ഹർജികളിലാണ് നടപടി. ഫെബ്രുവരി മുതൽ സമയംനൽകിയിട്ടും പ്രശ്‌നപരിഹാരത്തിന് ദേശീയപാതാ അതോറിറ്റി നടപടി സ്വീകരിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ടോൾ കൊടുക്കുകയെന്നത് യാത്രക്കാരുടെ നിയമപരമായ ബാധ്യതയാണ്. എന്നാൽ, സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിൽ വീഴ്ചവരുമ്പോൾ ടോൾ ആവശ്യപ്പെടാൻ ദേശീയപാതാ അതോറിറ്റിക്കും കരാറുകാർക്കും കഴിയില്ല.
രണ്ടുമുതൽ മൂന്നുമണിക്കൂർവരെ ഗതാഗതക്കുരുക്കാണിപ്പോളിവിടെ. 65 കിലോമീറ്റർ ദൂരത്തിൽ നാലുകിലോമീറ്ററിൽ മാത്രമേ ഗതാഗതക്കുരുക്കുള്ളൂവെന്ന ദേശീയപാതാ അതോറിറ്റിയുടെ നിലപാട് കോടതി തള്ളി. പ്രശ്‌നപരിഹാരത്തിനായി ജൂലായ് 17-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽച്ചേർന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ നാലാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. വാഹനങ്ങൾ തിരിച്ചുവിടുന്ന സർവീസ് റോഡുകൾ ദിവസവും പരിശോധിച്ച് സഞ്ചാരയോഗ്യമാക്കണം, മുരിങ്ങൂരിൽ ഗതാഗതം സുഗമമാക്കാൻ പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണം, ആമ്പല്ലൂരിൽനിന്ന് ടോൾപ്ലാസവരെയുള്ള ഭാഗത്തെ സർവീസ് റോഡിന്റെയും മറ്റുറോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണം, മുരിങ്ങൂരിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ തിരിച്ചുവിടണം എന്നിവയാണ് നിർദേശങ്ങൾ.






























