കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി. ജില്ലയിൽ ഒൻപത് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ 72 വാഹന ഉടമകളുടെ പേരിൽ കേസെടുത്തു. നികുതിയിനത്തിൽ മാത്രം ഒരു കോടിയിലധികം രൂപ അടയ്ക്കുന്നതിന് ഈ വാഹനങ്ങൾക്ക് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെ കളമശ്ശേരി, അങ്കമാലി, പെരുമ്പാവൂർ കേന്ദ്രീകരിച്ചായിരുന്നു എൻഫോഴ്സ്മെന്റ് സംഘവും ഓഫീസ് സ്‌ക്വാഡും പരിശോധന നടത്തിയത്. ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിലും സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിലെ റോഡുനികുതി കൃത്യമായി അടയ്ക്കണമെന്ന നിയമം പല വാഹനങ്ങളും പാലിക്കുന്നില്ലെന്നും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നികുതി കുടിശ്ശികയ്ക്ക് പുറമേ മറ്റ് ഗുരുതര ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അനധികൃത ചരക്കുനീക്കം, നിരോധിത എയർ ഹോണുകളുടെ ഉപയോഗം, ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളിലെ ക്രമക്കേടുകൾ, എതിർദിശയിൽ വരുന്നവരുടെ കാഴ്ച മറയ്ക്കുന്ന അതിതീവ്ര വെളിച്ചമുള്ള ലൈറ്റുകൾ ഘടിപ്പിക്കൽ തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജ് ചകിലത്തിന്റെ നിർദേശപ്രകാരമാണ് പരിശോധന നടന്നത്. എറണാകുളം മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ സജി പ്രസാദ്, മൂവാറ്റുപുഴ ആർ.ടി.ഒ. ബി. ഷഫീഖ്, എറണാകുളം എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.





























