കഴക്കൂട്ടം : അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദ്ദനത്തിൽ ഏഴ് വയസുള്ള ആൺകുട്ടിക്ക് പല്ല് നഷ്ടമായി. കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ കഴക്കൂട്ടം മര്യനാട് പള്ളിത്തുറ സ്വദേശി സൈനസിനും രണ്ടാം ഭാര്യയായ ഇടുക്കി സ്വദേശിക്കുമെതിരെ ചൈൽഡ് ലൈനിന് പരാതി നൽകി. ഇടുക്കിയിലെ വീട്ടിലെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ അമ്മയുടെ കഠിനംകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മൊഴിയെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകർ ഇന്ന് പോലീസിന് പരാതി നൽകും.
സൈനസും മര്യനാട് സ്വദേശിയായ ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം രണ്ടര വർഷം മുൻപ് വേർപ്പെടുത്തിയിരുന്നു. തുടർന്ന് മകനെ ബന്ധുക്കളെ ഏല്പിച്ച ശേഷം മാതാവ് കാനഡയിൽ ജോലിക്ക് പോയി. രണ്ട് ദിവസത്തിന് ശേഷം സൈനസ് വീട്ടിലെത്തി കുട്ടിയെ ബലമായി ഇടുക്കിയിലുള്ള രണ്ടാം ഭാര്യയുടെ അടുത്തേക്ക് കൊണ്ടുപോയെന്നാണ് ബന്ധുക്കൾ പറയുന്നത്. അവിടെ വെച്ച് കുട്ടിക്ക് പലതവണ മർദ്ദനമേറ്റു.
കുട്ടിയുടെ മുൻവശത്തെ പല്ല് നഷ്ടമായത് രണ്ടാം ഭാര്യയുടെ മർദ്ദനത്തിനിടെയാണ്. കുട്ടിയെ നിസാര കാര്യങ്ങൾക്ക് പോലും ഇരുവരും ചേർന്ന് മർദ്ദിക്കുമായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രണ്ടാനമ്മ മർദ്ദിച്ചതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് മർദ്ദനത്തിന്റെ പാടുകളും ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.






























