ഒറ്റപ്പാലം : ജോലി സ്ഥിരപ്പെടുത്തിയിട്ടുള്ള സര്‍ക്കാരിന്‍റെ നിയമന ഉത്തരവ് വന്നിരിക്കുന്നുവെന്ന പ്രതീക്ഷയിലാണ് പത്തിരിപ്പാല പുത്തന്‍പുരയ്ക്കല്‍ ശ്രീലത (41). പോസ്റ്റ്‌മാന്‍റെ ഓരോ വരവിലും ഓടി ചെല്ലും ശ്രീലത. സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായുള്ള ജോലി സ്ഥിരപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള കത്ത് രണ്ടുതവണ സര്‍ക്കാര്‍ അയച്ചെന്നാണ് പറഞ്ഞത്. പക്ഷേ നിര്‍ഭാഗ്യംമൂലം കത്ത് ശ്രീലതയ്ക്ക് ലഭിക്കാതെ വന്നതോടെ ഇവര്‍ക്ക് നഷ്ടപ്പെട്ടത് ജോലിമാത്രമല്ല ജീവിതംകൂടിയാണ്.
കേള്‍വിയില്ലാത്ത ശ്രീലതയും രണ്ടുമക്കളും അമ്മ ചന്ദ്രിക തൊഴിലുറപ്പുപണിക്ക് പോയി കിട്ടുന്ന വരുമാനംകൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്. 2000-2001 കാലയളവില്‍ നെന്മാറ ജി.വി.എച്ച്.എസ്.എസ്. സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായി എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് മുഖാന്തരം താത്കാലികമായി ജോലിചെയ്തിരുന്നു. 1999-2003 വരെയുള്ള കാലയളവില്‍ താത്കാലികജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ 2007-ല്‍ ഉത്തരവിറക്കി.
അതില്‍ പാലക്കാട്ടുനിന്നുള്ള പട്ടികയില്‍ ശ്രീലതയും ഉള്‍പ്പെട്ടു. അന്നുമുതലാണ് ജോലിക്കുള്ള നിയമന ഉത്തരവിനായി കാത്തിരിപ്പ് തുടങ്ങിയത്. പട്ടികയിലുള്‍പ്പെട്ട പലര്‍ക്കും ജോലികിട്ടിയെന്ന വിവരമറിഞ്ഞതോടെ ശ്രീലത ബന്ധുവായ ബീനയെയും കൂട്ടി കുറ്റിപ്പുറത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലാ കാര്യാലയത്തില്‍ അന്വേഷിച്ചു.
തുടര്‍ന്ന് അധികൃതര്‍ വിദ്യാഭ്യാസവകുപ്പില്‍ അന്വേഷിച്ചപ്പോഴാണ് രണ്ടുതവണ അഭിമുഖത്തിനായി കത്തയച്ചിരുന്നെന്നും ശ്രീലത ഹാജരായില്ലെന്നുമുള്ള വിവരമറിയുന്നത്. എന്നാല്‍ അത്തരമൊരു കത്തും തനിക്ക് ലഭിച്ചില്ലെന്നും എന്ത് സംഭവിച്ചെന്നറിയില്ലെന്നുമാണ് ശ്രീലത പറയുന്നത്. ജോലി തിരികെ ലഭിക്കാന്‍ സാക്ഷ്യപത്രങ്ങളെല്ലാം സഹിതം കുറ്റിപ്പുറം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസമേഖലാ കാര്യാലയം മുഖാന്തരം ജനറല്‍ വിഭാഗത്തിലേക്ക് കത്തയച്ച് ഇപ്പോഴും കാത്തിരിപ്പാണ് ശ്രീലത.































