കുളനട : ജലസേചന വകുപ്പിന്റെ അധീനതയിലുള്ള മാന്തുക ചക്കുള്ളിടത്തുപടി-ആലുനിൽക്കുന്ന മണ്ണ് റോഡിലെ കല്ലുപാലം തകർച്ചയിൽ. പാലത്തിന്റെ താഴ്ഭാഗത്തെ കൽക്കെട്ട് പൂർണമായും തകർന്ന നിലയിലാണ്. അഞ്ചുവർഷം മുമ്പ് ഇളകിത്തുടങ്ങിയ കൽക്കെട്ട് ഇപ്പോൾ പൂർണമായും തകർന്ന സ്ഥിതിയിലാണ്. ഇതിനിടെ പാലത്തിൽ വലിയകുഴിയും രൂപപ്പെട്ടു. കുളനട പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന പാലം 50 വർഷത്തിലധികം പഴക്കമുള്ളതാണ്. എം.സി റോഡിനെയും കുളനട-വെണ്മണി, മാവേലിക്കര റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയിലാണ് പാലം.
യാത്രക്കാർക്ക് പാലത്തിന്റെ മുകൾഭാഗത്തെ കൈവരി തകർന്നതുമാത്രമേ കാണാൻ കഴിയൂവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ താഴെ ഒരുഭാഗത്തെ കൽക്കെട്ട് തകർന്നുവീണു. മറ്റൊരുഭാഗം മുഴുവൻ വിണ്ടുകീറി തകർന്നുവീഴാറായ അവസ്ഥയിലുമാണെന്ന് ഇവർ പറയുന്നു. പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് ജലസേചന വകുപ്പിനും എം.എൽ.എക്കും പരാതി നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ലെന്ന് കുളനട ഗ്രാമപഞ്ചായത്ത് അംഗം ഐശ്വര്യ ജയചന്ദ്രൻ പറഞ്ഞു.





























