ദില്ലി: നീറ്റ് പുന:പരീക്ഷ നടക്കുന്നതിനാൽ എല്ലാ മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥികൾ ഇന്നും ക്യാമ്പസിൽ തുടരണമെന്ന ഉത്തരവ്. ഞായറാഴ്ച ക്യാമ്പസിൽ തുടരണമെന്ന നിർദേശം പ്രയാസം ഉണ്ടാക്കുന്നെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. അവധി ദിവസം നിർദ്ദേശം നടപ്പിലാക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആൾമാറാട്ടം ഉൾപ്പെടെയുള്ള മുൻകാലത്തെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നലെയും ഇന്നും വിദ്യാർത്ഥികൾക്ക് ലീവ് അനുവദിക്കരുതെന്നും ഇന്ന് നിർബന്ധമായും ക്യാമ്പസ് ആക്ടിവിറ്റികൾ ഉറപ്പുവരുത്തണം എന്നുമായിരുന്നു ഉത്തരവ്. ഇത് പാലിക്കില്ലെന്ന് എംബിബിഎസ് വിദ്യാർത്ഥികൾ പ്രതികരിച്ചു.
കഴിഞ്ഞ നീറ്റ് പരീക്ഷയിലും ഇത്തരം നിർദ്ദേശം ഉണ്ടായിരുന്നു. എൻടിഎയുടെ വീഴ്ച തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്ന് വിദ്യാർത്ഥികൾ വിമർശിച്ചു. എൻടിഎയുടെ വീഴ്ചയ്ക്ക് വിദ്യാർത്ഥികൾക്ക് മെഡിക്കൽ ലീവ് പോലും അനുവദിക്കാതെ പൂട്ടിയിടുന്നുവെന്നാണ് പരാതി.





























