കോന്നി : കോന്നിയിൽ നായ ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസമാണ് കോന്നിയിൽ തെരുവ് നായയുടെ ആക്രമണം ഉണ്ടാവുകയും പിന്നീട് നായ ചാവുകയും പിന്നീട് വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ നായക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോന്നി നഗരത്തിൽ പ്രഭാത സവാരിക്ക് ഇറങ്ങുന്നവരാണ് കൂടുതലും നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. പൊതു നിരത്തുകളിൽ ആളുകൾ ഉപേക്ഷിക്കുന്ന മലിന്യങ്ങളും തെരുവ് നായ ശല്യത്തിന് കാരണമാകുന്നുണ്ട്. കോന്നി ചന്ത, കെ എസ് ആർ റ്റി സി സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലും തെരുവു നായകൾ താവളമാക്കിയിരിക്കുകയാണ്. ആളുകൾ കവറിൽ കെട്ടി റോഡിൽ തള്ളുന്ന മാലിന്യങ്ങൾ ആണ് കൂടുതലും നായശല്യം വർധിപ്പിക്കുന്നത്.
രോഗം ബാധിച്ച നായകളെയും നായ കുട്ടികളെയും റോഡിൽ തള്ളുന്ന സംഭവങ്ങളും അനവധിയാണ്. കോന്നി, പയ്യനാമൺ, അട്ടച്ചാക്കൽ, കൊന്നപ്പാറ, മാരൂർ പാലം, എലിയറക്കൽ, ബംഗ്ലാവ് മുരുപ്പ്, മാമൂട്, ചിറ്റൂർ മുക്ക്, ഇളകൊള്ളൂർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്. നായ ശല്യം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ പൊതു നിരത്തുകളിൽ ഉപേക്ഷിക്കുന്നവർക്ക് എതിരെയും നടപടിയില്ല. കോന്നി കെഎസ്ആർറ്റിസി ഓപ്പറേറ്റിങ് സ്റ്റേഷൻ പരിസരത്ത് നിരവധി വളർത്ത് നായകളെ ആണ് നാട്ടുകാർ ഉപേക്ഷിച്ചിട്ടുള്ളത്. ഇതിൽ വീടുകളിൽ വളർത്തിയിട്ടുള്ള മുന്തിയ ഇനം നായകളും ഉൾപ്പെടുന്നുണ്ട്. പുലർച്ചെ പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ തെരുവ് നായകളെ ഭയന്ന് കയ്യിൽ വടികളുമായാണ് പോകുന്നത്. മീനും ഇറച്ചിയും പോലെയുള്ള ഭക്ഷണ സാധങ്ങൾ വീട്ടിലേക്ക് വാങ്ങി പോകുന്നവരെയും നായകൾ കൂട്ടമായി ആക്രമിക്കുന്നത് കോന്നിയിൽ പതിവാക്കുകയാണ്.





























