പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ അനധികൃത വഴിയോര കച്ചവടം പെരുകുന്നത് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. പത്തനംതിട്ട നഗരത്തിലെ പലയിടങ്ങളിലായി റോഡരുകില്‍ വാഹനങ്ങളില്‍ എത്തിച്ച് പച്ചക്കറി അടക്കമുള്ള സാധനങ്ങള്‍ വില്‍ക്കുന്നത് മൂലം നഗരത്തിലെ മറ്റ് വ്യാപാരികള്‍ക്ക് കച്ചവടം കുറയുന്നതായാണ് പരാതിയുയരുന്നത്. സെന്‍ട്രല്‍ ജംഗ്ഷനു സമീപം, സ്വകാര്യ ബസ് സ്റ്റാന്റ് പരിസരം, ജനറല്‍ ആശുപത്രി പരിസരം എന്നിവടങ്ങളില്‍ എല്ലാം അനധികൃത വ്യാപാരം നടക്കുന്നുണ്ട്. നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് ചുവട്ടില്‍ വാഹനം നിര്‍ത്തിയിട്ടും കച്ചവടം തകര്‍ക്കുകയാണ്.
നടപ്പാതകള്‍ മിക്കതും തെരുവോര കച്ചവടക്കാര്‍ കൈയ്യേറിക്കഴിഞ്ഞു. ഇതുമൂലം കാല്‍നട യാത്രക്കാര്‍ റോഡാണ് ഉപയോഗിക്കുന്നത്. പോലീസ് ഇടയ്ക്കിടെ ഒഴിപ്പിക്കുന്നുണ്ടെങ്കിലും വഴിയോര കച്ചവടം പൂര്‍വാധികം ശക്തിയായി തിരികെ വരുകയാണ് ചെയ്യുന്നത്. പല രാഷ്ട്രീയ സംഘടനകളുടെയും യൂണിയനുകളുടെയും പിന്‍ ബലത്തിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇവരെ പൂര്‍ണ്ണമായി നീക്കുവാന്‍ പോലീസിനും കഴിയുന്നില്ല. വഴിയരികില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍, മുറിവാടകയും തറ വാടകയും കൊടുത്ത് കച്ചവടം തുടങ്ങിയ നഗരത്തിലെ വ്യാപാരികള്‍ കച്ചവടമില്ലാതെ വലയുകയാണ്. ഇതര സംസ്ഥാനക്കാരായ കച്ചവടക്കാരാണ് കൂടുതലും വഴിയോര കച്ചവടം നടത്തുന്നത്. ഇവര്‍ക്കുപിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
വിലക്കുറവില്‍ വില്‍ക്കുന്നു എന്ന കാരണത്താല്‍ സാധാരണക്കാര്‍ വഴിയോര കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇതിന്റെ ഗുണനിലവാരം പലപ്പോഴും പരിശോധിക്കപ്പെടുന്നില്ല. വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇത് വീണ്ടും ശക്തമായി തിരികെ വരുന്നതും കാണാം. പത്തനംതിട്ട നഗരസഭ തെരുവോര കച്ചവടക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വ്യാപാരികള്‍ പരാതി നല്‍കിയാല്‍ ഒരു നടപടിയും നഗരസഭ സ്വീകരിക്കാറില്ല. ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പത്തനംതിട്ട നഗരത്തിലെ വ്യാപാരികള്‍.





























