തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന് എതിരായ സർക്കാരിന്‍റെ നടപടി ഇന്നുണ്ടാകും. ഗോപാലകൃഷ്ണന്‍റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മൊബൈൽ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്‍റെ വാദം ശരിയല്ലെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. ഗോപാലകൃഷ്ണനെ താക്കീത് ചെയ്യാനോ ശാസിക്കാനോ സാധ്യതയുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ച എൻ പ്രശാന്ത് ഐഎഎസിനെതിരായ നടപടിയിലും ഇന്നു തീരുമാനം വന്നേക്കും. പ്രശാന്തിന്‍റേത് ചട്ടലംഘനമാണെന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചത്.
പ്രശാന്തിനെതിരെ കടുത്ത നടപടി വരാൻ സാധ്യതയുണ്ട്. കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കലാണ് ജയതിലകിന്‍റെ രീതിയെന്ന് ഇന്നലെയും പ്രശാന്ത് വിമർശിച്ചിരുന്നു. വൻ വിവാദങ്ങൾക്കൊടുവിലാണ് ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരായ നടപടിക്ക് കളമൊരുങ്ങുന്നത്. മൊബൈൽ ഹാക്ക് ചെയ്തെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ വാദം. പോലീസിൽ പരാതി നൽകിയ ഗോപാലകൃഷ്ണൻ മൊബൈലുകൾ ഫോർമാറ്റ് ചെയ്ത് നൽകിയതോടെ ഹാക്കിംഗ് വാദം പൊളിഞ്ഞു. മെറ്റയുടേയും ഫോറൻസിക് ലാബിലെയും പരിശോധനയും ഹാക്കിംഗ് വാദം തള്ളി. ഗോപാലകൃഷ്ണനെതിരെ താക്കീതോ ശാസനയോ വരാം. സസ്പെൻഷനും തള്ളാനാകില്ല. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയെന്ന് ഉറപ്പിക്കാൻ ഒരുപക്ഷെ വകുപ്പ് തല അന്വേഷണവും വന്നേക്കാം.






























