റാന്നി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ റാന്നി താലൂക്കിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ഗതാഗത മേഖലയും വ്യാപാര മേഖലയും പണിമുടക്കിനോട് പൂർണ്ണമായി സഹകരിച്ചപ്പോൾ അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായാണ് പ്രതിഷേധം കടന്നുപോയത്. റാന്നി ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സർവീസുകളും മേഖലയിലെ സ്വകാര്യ ബസുകളും പൂർണ്ണമായും സർവീസ് നിർത്തിവെച്ചു. ഇതോടെ മലയോര മേഖലയിലെ യാത്രാ സംവിധാനങ്ങൾ തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങിയത് ഉൾനാടൻ യാത്രക്കാരെയും ആശുപത്രി ആവശ്യങ്ങൾക്കായി എത്തിയവരെയുമാണ് പ്രധാനമായും ബാധിച്ചത്.
നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെയും ഇരുചക്ര വാഹനങ്ങളെയും സമരക്കാർ തടഞ്ഞില്ല. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങിയവർക്ക് ഇത് ആശ്വാസമായി. മാരാമണ്‍ കണ്‍വന്‍ഷന്‍ വാഹനങ്ങള്‍ തടസ്സമില്ലാതെ ഓടി. റാന്നി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഹോട്ടലുകളും മറ്റ് അവശ്യ സേവനങ്ങളും ഭാഗികമായി മാത്രമേ പ്രവർത്തിച്ചുള്ളൂ. ചുരുക്കം ചില സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്ന് പ്രവർത്തിച്ചെങ്കിലും സമരക്കാർ ഓഫീസുകൾക്കുള്ളിൽ കയറി തടസ്സമുണ്ടാക്കുകയോ ജീവനക്കാരെ നിർബന്ധപൂർവ്വം പുറത്തിറക്കുകയോ ചെയ്തില്ല. തുറക്കുന്ന ഓഫീസുകളിലും ബാങ്കുകളിലും സമരക്കാര്‍ എത്തുന്നതോടെ ജീവനക്കാര്‍ക്ക് ഒപ്പിട്ട് മടങ്ങാമെന്ന മോഹത്തിനാണ് സമരക്കാര്‍ പണികൊടുത്തത്. തൊഴിലാളികള്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാന്നി ടൗണിൽ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിന് ശേഷം പ്രവർത്തകർ സമാധാനപരമായി പിരിഞ്ഞുപോയി.





























