റാന്നി: ആറ്റുനോറ്റു വിജയിപ്പിച്ചെടുത്ത എം.എല്‍.എ ഒറ്റ രാത്രികൊണ്ട് നിലപാട് മാറ്റി ഒരു ഗ്രൂപ്പിന്റെ ഭാഗമായതോടെ റാന്നിയിലെ കോണ്‍ഗ്രസിലും മുന്നണിയിലും അസ്വസ്ഥതകള്‍ ഉടലെടുത്തുതുടങ്ങി. മാരത്തോണ്‍ ചർച്ചകള്‍ നടത്തിയാണ് കെ.പി.സി.സി സെക്രട്ടറിയും അടൂര്‍ സ്വദേശിയുമായ പഴകുളം മധു റാന്നിയില്‍ സ്ഥാനാര്‍ഥിയായതും വിജയിച്ചതും. ഇതിനുവേണ്ടി റാന്നിക്കാരായ പ്രധാന നേതാക്കളെ തന്ത്രപൂര്‍വ്വം പട്ടികയില്‍ നിന്ന് വെട്ടിമാറ്റി. സീറ്റ് ലഭിക്കാത്തതിന്റെ വിഷമം ഉണ്ടായിരുന്നുവെങ്കിലും റാന്നിയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പഴകുളം മധുവിന്റെ വിജയത്തിനുവേണ്ടി വിശ്രമമില്ലാതെ പണിയെടുത്തു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പഴകുളം മധു ഒരു ഏകാധിപതിയായി മാറുകയായിരുന്നു.
തന്നെ വിജയിപ്പിച്ച റാന്നിയിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം ചോദിക്കുകയോ കേള്‍ക്കുകയോ ചെയ്യാതെ മുഖ്യമന്ത്രി കസേരക്ക് പിടിവലി കൂട്ടുന്ന കെ.സി വേണുഗോപാലിന് പരസ്യമായി പിന്തുണ നൽകിയതാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും യു.ഡി.എഫ് മുന്നണിക്കുള്ളിലും നിയുക്ത എം.എല്‍.എ ഒറ്റപ്പെടുവാന്‍ ഇടയാക്കിയത്. റാന്നി നിയമസഭാമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച പഴകുളം മധുവിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുള്ള തുറന്നു പറച്ചില്‍ രാഷ്ട്രീയപരമായി വിവാദമാകുകയാണ്.
റാന്നിയിലെ കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് നേതാക്കളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രാദേശിക നേതാക്കളുടെ മനസ്സ് കേട്ടിട്ടുണ്ടോ?”അഭിപ്രായം ആരാഞ്ഞിട്ടാണോ പഴകുളം മധു ഈ തീരുമാനം എടുത്തതെന്ന്. സ്ഥാനാർഥിത്വം ലഭിച്ച സമയത്ത് തന്നെ റാന്നിയിലെ പല വിഭാഗങ്ങൾക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു. എങ്കിലും യുഡിഎഫിന്റെ ഐക്യത്തിനും വിജയത്തിനുമായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. അവരുടെ അധ്വാനവും പ്രവർത്തനവും കൊണ്ടാണ് ഇന്നത്തെ ഈ വിജയം സാധ്യമായതെന്ന് പഴകുളം മധു മറന്നുകഴിഞ്ഞു. വിജയത്തിന് പിന്നാലെ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് മാത്രം മുൻഗണന നൽകുകയും പ്രാദേശിക നേതാക്കളുടെ വികാരങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് പ്രവർത്തകരിൽ കടുത്ത രോഷം ഉണ്ടാക്കിയിരിക്കുകയാണ്.





























