കോന്നി : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കോന്നിയിൽ വിവിധ ഇടങ്ങളിൽ വ്യാപക നാശനഷ്ടം. കോന്നി താലൂക്കിലെ പത്ത് വില്ലേജുകളിൽ മഴ കെടുതികൾ നേരിട്ടുണ്ട്. 22 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് ഇതുവരെ തുറന്നിട്ടുള്ളത്. ഒരു കുടുംബത്തെയാണ് നിലവിൽ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയും അടക്കം നാല് പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. കോന്നിയിൽ വിവിധ ഇടങ്ങളിൽ റോഡുകളിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപെട്ടു. തണ്ണിത്തോട് മൂഴി കോട്ട റോഡിൽ മരം വീണ് ഗതാഗതം തടസപെട്ടു.
കോന്നിയിൽ നിന്ന് അഗ്നിരക്ഷസേന എത്തി മരം മുറിച്ചുമാറ്റി. പ്രമാടം വില്ലേജിൽ വട്ടുവേലിൽ ഓമനയമ്മയുടെ വീടിന് മുകളിൽ മരം വീണ് വീടിന് നാശം സംഭവിച്ചു. പ്രമാടം വില്ലേജിൽ മണ്ണുംഭാഗം ചരനായ്ക്കൽ വീട്ടിൽ കുസുമകുമാരിയുടെ വീടിന് മുകളിലേക്ക് റബ്ബർ മരം വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. മലയാലപുഴ വട്ടത്തറ ആയിക്കുന്നത്ത് പുത്തൻവീട്ടിൽ ശോഭ സുനിലിന്റെ വീടിന് മരം വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കാർമ്മൽ ചേരിക്കൽ മൂക്കൻ പൊയ്കയിൽ വീട്ടിൽ പുഷ്പകുമാറിന്റെ വീട് കാറ്റിൽ മരം വീണ് തകർന്നു.
കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റി. മലയാലപുഴ പഞ്ചായത്തിൽ കുളത്തുങ്കൽ എം വി ഷീലയുടെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. അച്ഛൻകോവിൽ, കല്ലാർ നദികളിൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. കോന്നി മഠത്തിൽകാവ് ഭാഗത്ത് ഏലായിൽ രാവിലെ ജല നിരപ്പ് ഉയർന്നു എങ്കിലും പിന്നീട് താഴ്ന്നു. തണ്ണിത്തോട് റോഡിൽ പലയിടത്തും മരങ്ങൾ റോഡിലേക്ക് ചാഞ്ഞു നിന്നിട്ടും വെട്ടിമാറ്റാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, കോന്നി ഇക്കോ ടൂറിസം കേന്ദ്രം എന്നിവിടങ്ങൾ സുരക്ഷയുടെ ഭാഗമായി താത്കാലികമായി അടച്ചു. മലയോര മേഖലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.





























