പത്തനംതിട്ട : ജില്ലാ ജയിൽ നിർമാണം വീണ്ടും ചുവപ്പുനാടകളിൽ കുരുങ്ങി. പദ്ധതിയുടെ രണ്ടാംഘട്ട നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു. എന്നാൽ ഇതിനാവശ്യമായ ഫിനാൻഷ്യൽ അപ്രൂവൽ തിരുവനന്തപുരത്തെ ചീഫ് എൻജിനീയറുടെ ഒാഫീസിൽനിന്ന് ലഭിച്ചിട്ടില്ല. ഇതു കൂടി ലഭിച്ചെങ്കിൽ മാത്രമേ പണികൾ ആരംഭിക്കാനാകൂ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ഈ മാസം നാലിനാണ് ഇതിനോടനുബന്ധിച്ചുള്ള അപേക്ഷകൾ അയച്ചത്. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് കുറഞ്ഞത് 18 ദിവസമെങ്കിലുമെടുക്കും. അടുത്ത ആഴ്ചയോടെ ഇതു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ജില്ലാ ജയിലിന്റെ രണ്ടാംഘട്ട നിർമാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ ഒന്നും നടത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ മാസങ്ങളിലുണ്ടായിരുന്ന ഇലക്ഷനും പെരുമാറ്റചട്ടവും വോട്ടെണ്ണലുമൊക്കെ നിർമാണത്തിന്റെ തുടർപ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. ജയിൽ നിർമാണത്തിന്റെ രണ്ടാം ഘട്ടത്തിനായി ആഭ്യന്തരവകുപ്പിൽനിന്ന് 6.98 കോടി രൂപ നേരത്തേ ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ പണികൾ ആരംഭിക്കുമെന്നായിരുന്നു ജയിൽ അധികൃതർ പറഞ്ഞിരുന്നത്. പക്ഷേ പിന്നീട് സാങ്കേതികാനുമതി ലഭിക്കാൻ മൂന്നുമാസത്തോളം താമസിച്ചു. അതിനാൽ വീണ്ടും പണികൾ മാസങ്ങളോളം നീണ്ടുപോയി. രണ്ടു കോടിക്കുമുകളിൽ ചെലവുള്ള പദ്ധതിയായതിനാൽ എറണാകുളം നീതിന്യായ വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.