ഗുരുഗ്രാം : ഗുരുഗ്രാമിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ചതിന് ശേഷം തോക്കിൻ മുനയിൽ നിർത്തി ഒരു സംഘം വിദ്യാർഥികൾ കൊള്ളയടിച്ചതായി പരാതി. ഒരു സ്വകാര്യ സർവകലാശാലയിലാണ് സംഭവം നടന്നത്. വിദ്യാർഥിയിൽ നിന്നും സംഘം പണവും സ്വർണ ചെയിനും കൈക്കലാക്കി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പച്ച്ഗാവ് ഏരിയയിലെ യൂണിവേഴ്സിറ്റിക്ക് പുറത്ത് വച്ചാണ് സംഭവം നടന്നതെന്ന് വിദ്യാർഥി വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് കോളജിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജയന്ത് എന്നയാൾ പിസ്റ്റൾ കാണിച്ച് തന്നോട് കാർ നിർത്താൻ ആവശ്യപ്പെട്ടുവെന്ന് വിദ്യാർഥി പരാതിയിൽ പറയുന്നു. തൊട്ടുപിന്നാലെ, ജയന്തിന്റെ സുഹൃത്തുക്കളായ ജതിൻ ചാഹറും ഹർഷ് ശർമയും ഉൾപ്പെടെ മറ്റ് അഞ്ച് പേർ തന്നെ ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്തു. തന്റെ സ്വർണ ചെയിനും കാറിൽ നിന്ന് 8,000 രൂപയും അവർ അപഹരിച്ചു. വിദ്യാർഥി പരാതിയിൽ പറഞ്ഞു.





























