തമിഴ്‌നാട് : കള്ളക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരേയും പ്രധാനാധ്യാപകനേയുമാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളുടേയും സഹപാഠികളുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കുറിച്ചിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളിനെതിരെ പരാതിയുമായി നിരവധി രക്ഷിതാക്കള്‍ രംഗത്തെത്തുന്നുണ്ട്. ആത്മഹത്യ ചെയ്ത് വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു. അമിതരക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വീഴ്ചയില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുമുണ്ടായി.
കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലുള്ള പ്രതിഷേധമാണ് വന്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. പോലീസ് ആകാശത്തേക്ക് വെടിവെച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 30ല്‍ അധികം ബസുകള്‍ തകര്‍ക്കുകയും നിരവധി ബസുകള്‍ കത്തിക്കുകയും ചെയ്തു.





























