കൊച്ചി: വിദ്യാർത്ഥിയെ മർദിച്ച കോതമംഗലം എസ് ഐയെ സസ്പെൻഡ് ചെയ്തു. എസ് ഐ മാഹിൻ സലീമിനെയാണ് എറണാകുളം റൂറൽ എസ് പി സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ പ്രാദേശിക ഭാരവാഹിയായ വിദ്യാർത്ഥിയെ എസ് ഐ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പോലീസ് പിടിച്ചുകൊണ്ടുപോയ മറ്റൊരു വിദ്യാർത്ഥിയെ അന്വേഷിച്ച് കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തിയ എസ് എഫ് ഐ കോതമംഗലം ലോക്കൽ സെക്രട്ടറിയെയാണ് പോലീസ് മർദിച്ചത്. സ്റ്റേഷനകത്ത് വച്ച് വിദ്യാർത്ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സംഭവത്തിൽ എസ് ഐയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ് എഫ് ഐ നേതൃത്വം രംഗത്തെത്തിയിരുന്നു.
കോതമംഗലം തങ്കളം ബൈപ്പാസിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുനിന്ന വിദ്യാർത്ഥി സംഘത്തിലെ ഒരാളെ പോലീസ് പിടിച്ചുകൊണ്ടുപോയതാണ് സംഭവങ്ങളുടെ തുടക്കം. പോലീസ് പിടിച്ചുകൊണ്ടുപോയ സഹവിദ്യാർഥിയെ അന്വേഷിച്ചാണ് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അടക്കമുളളവർ പോലീസ് സ്റ്റേഷനിലെത്തിയത്. അവിടെവെച്ചാണ് എസ്എഫ്ഐ കോതമംഗലം ലോക്കൽ സെക്രട്ടറിയായ റോഷനെ അകത്തേക്ക് പിടിച്ചുകൊണ്ടുപോയി എസ് ഐ മാഹിൻ സലീം മർദിച്ചത്. എസ്എഫ്ഐക്കാരാണെന്ന് വിദ്യാർത്ഥികൾ പറയുമ്പോൾ, നീ എസ്എഫ്ഐക്കാരനല്ലേ എന്ന് ചോദിച്ചാണ് എസ്ഐയുടെ മർദ്ദനം.
അകാരണമായാണ് പോലീസ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. എസ്ഐക്കെതിരെ വിദ്യാർത്ഥി ഇതേ പോലീസ് സ്റ്റേഷനിൽത്തന്നെ പരാതി നൽകിയിട്ടുണ്ട്. എന്നാല്‍, വിദ്യാർത്ഥികൾ കൂട്ടം കൂടി നിന്ന മേഖല ലഹരി വിൽപ്പനയുടെ കേന്ദ്രമാണെന്നും സംശയം തോന്നിയാണ് ഒരാളെ കസ്റ്റഡിയിൽ എടുത്തതെന്നുമാണ് പോലീസ് പറയുന്നത്. സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതനടക്കം വിദ്യാർഥികൾക്കെതിരെ കേസെടുത്തെന്നും പോലീസ് അറിയിച്ചു.





























