കൊല്ലം : നമ്പറില്ലത്ത സ്‌കൂട്ടറിലെ അഭ്യാസം നടത്തിയ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികൾ പിടിയില്‍. കാര്യറ സ്വദേശികളായ വിദ്യാര്‍ഥികളാണ് പിടിയിലായത്. വാഹന ഉടമയായ കുട്ടികളില്‍ ഒരാളുടെ അമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്. മാസങ്ങളായി നമ്പറില്ലാത്ത വാഹനത്തില്‍ ഇവര്‍ പുനലൂര്‍ നഗരത്തിലും കാര്യറ പ്രദേശത്തും കറങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂട്ടർ വിദ്യാര്‍ഥികളില്‍ ഒരാളുടെ അമ്മയുടെ പേരിലാണുള്ളതെന്ന് കണ്ടെത്തി. സ്‌കൂട്ടറിന്റെ നിറവും രൂപവും മാറ്റിയ സ്‌കൂട്ടറാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ചു ഇവര്‍ വാഹനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോടതിക്കു കൈമാറിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പുനലൂര്‍ എസ്‌ഐ ശരത് ലാല്‍ പറഞ്ഞു.





























